കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രതി ദിലീപിന്‍റെ വീട്ടിലെ പൊലീസ് റെയ്ഡ് അഞ്ചാം മണിക്കൂറിലേക്ക് കടന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ സംഘവും പുതിയ കേസിലെ സംഘവും സംയുക്തമായാണ് പരിശോധന നടത്തുന്നത്. വിചാരണ കോടതിയില്‍ നിന്നും പ്രത്യേക അനുമതി തേടിയാണ് പൊലീസ് പരിശോധന നടത്തുന്നത്. വെള്ളിയാഴ്ച്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കഴിഞ്ഞ ദിവസം കോടതി പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിന്‍റെ കൈവശം തോക്കുന്നുണ്ടെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ തോക്ക് കണ്ട് പിടിക്കാനായാണ് പൊലീസ് ഇപ്പോഴും പരിശോധന തുടരുന്നതെന്നും കാവ്യാ മാധവന്‍ വീട്ടില്‍ ഉണ്ടെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും ദിലീപിന്‍റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലും റെയ്ഡ് നടക്കുന്നുണ്ട്. ഇന്ന് രാവിലെ 11.45- ഓടെയാണ് ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ പറവൂര്‍ കവലയിലെ ദിലീപിൻ്റെ വീട്ടില്‍ എത്തിയത്. ഇരുപത്തഞ്ച് പേര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതെസമയം, ദിലീപിന്‍റെ വീട്ടിലും മറ്റ് സ്ഥാപനങ്ങളിലും പരിശോധന മാത്രമാണ് നടക്കുന്നതെന്നും നടനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്നുണ്ടാകില്ലെന്നും ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന്‍റെ സഹോദരന്‍ അനൂപിന്‍റെ വീട്ടിലേക്ക് പോകുന്നതിനായി ഇറങ്ങിയപ്പോഴായിരുന്നു എസ്.പി. മോഹനചന്ദ്രന്‍റെ പ്രതികരണം.