കോവിഡ് -19 ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ സാഹചര്യം മുതലെടുത്ത് തങ്ങളുടെ അധികാരം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രത്തലവന്മാരെയും കാണാം. ഹംഗറിയിൽ തിങ്കളാഴ്ച പാസാക്കിയ ബിൽ പ്രധാനമന്ത്രി വിക്ടർ ഓർബന് സ്വന്തം ഇഷ്ടപ്രകാരം ഭരണം നടത്താനുള്ള അധികാരം നല്‍കുന്നു. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചാല്‍ തടവും പിഴയുമാണ് ശിക്ഷ. രാഷ്ട്രീയ എതിരാളികളെയും, പ്രതികരിക്കുന്നവരേയും, തങ്ങളെ എതിര്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരേയും ഇനി അനായാസം അദ്ദേഹത്തിന് ജയിലിലടക്കാം. കോടതിപോലും ചോദിക്കാന്‍ വരില്ല. ഇനി അദ്ദേഹം തീരുമാനിക്കുന്നതുവരെ ഹംഗറിയില്‍ ഒരു തിരഞ്ഞെടുപ്പോ റഫറണ്ടമോ നടക്കില്ല. ഈ നടപടിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍തന്നെ രംഗത്ത് വന്നിട്ടുണ്ട്.
ഫിലിപ്പൈൻസിൽ പ്രസിഡന്റ് റോഡ്രിഗോ ഡ്യുർട്ടെയും സമാനമായ അധികാരം കരസ്ഥമാക്കിയതിന്റെ ആഹ്ളാദത്തിലാണ്. അല്ലെങ്കില്‍തന്നെ തന്റെ വിമർശകരെ അറസ്റ്റുചെയ്യുന്നതിലും ഡാവാവോ സിറ്റി മേയറായിരിക്കെ സംശയാസ്പദമായ കുറ്റവാളികളെ വ്യക്തിപരമായി കൊലപ്പെടുത്തിയതിലുമൊക്കെ അഭിമാനിക്കുന്ന ആളാണ് അദ്ദേഹം. ഈ മാസം ആദ്യം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രോഗികളുടെ ശരീരത്തില്‍ ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണം വച്ചു പിടിപ്പിക്കാന്‍ ഉത്തരവിട്ടത് വിവാദമായിരുന്നു. മുമ്പ് തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ മാത്രം ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യയാണത്.
പ്രതിസന്ധി ഘട്ടത്തിൽ പൗരന്മാരെ കണ്ടെത്താൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരേയൊരു നേതാവ് നെതന്യാഹുമാത്രമല്ല. റഷ്യയിൽ, ക്വാറന്‍റൈനിനിടെ പുറത്തിറങ്ങുന്നവരെ കുടുക്കാന്‍ അധികൃതർ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ദക്ഷിണ കൊറിയ മുതൽ പടിഞ്ഞാറൻ യൂറോപ്പ് വരെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ കൊറോണ വൈറസ് രോഗികൾ എവിടെയാണെന്ന് കണ്ടെത്താൻ ഡിജിറ്റൽ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. പൌരന്‍റെ സ്വകാര്യതക്കൊക്കെ പുല്ലുവില. ഈ സാഹചര്യത്തില്‍ ഒരു ചെറുവിരല്‍പോലും തങ്ങള്‍ക്കെതിരെ അനങ്ങില്ലെന്ന് ഈ അധികാര മോഹികള്‍ക്ക് നന്നായി അറിയാം.