കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിയെ സോഷ്യൽ മീഡിയയിലൂടെ പിന്തുണച്ച താരങ്ങളുടെ പ്രൊഡക്ഷൻ കമ്പനികൾ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് നടി പാർവ്വതി തിരുവോത്ത്. പിന്തുണയ്ക്കുന്നു എന്ന് ഹെഡ്‌ലൈൻ ഇട്ട് പോസ്റ്റ് ഷെയർ ചെയ്തതുകൊണ്ടുമാത്രം കാര്യമില്ലെന്നും അവരുടെ പ്രോഡക്ഷൻ ഹൗസുകളിൽ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റിയുണ്ടോ എന്ന് കണ്ടുപിടിക്കണമെന്നും പാർവ്വതി തിരുവോത്ത് പറഞ്ഞു. മീഡിയാ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് പാർവ്വതി ഇക്കാര്യം ആവശ്യപ്പെട്ടത്.
'അതിജീവിച്ചവളെ പിന്തുണയ്ക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നുണ്ട് പലരും. അവരുടെയൊക്കെ പ്രൊഡക്ഷൻ കമ്പനികളിൽ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി ഉണ്ടോ എന്ന് മീഡിയയും വനിതാ കമ്മീഷനും പരിശോധിക്കണം. നിയമപരമായി കംപ്ലെയ്ന്റ് സെൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഒരു ശതമാനം പ്രൊഡക്ഷൻ കമ്പനികളിൽ പോലും അതുണ്ടാവില്ല എന്ന് കണ്ടെത്താനാവും.' പാർവ്വതി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങളുണ്ടായെന്ന് ആക്രമിക്കപ്പെട്ട നടി തുറന്നുപറഞ്ഞതോടെ നിരവധി പേരാണ് നടിയെ പിന്തുണച്ച് രംഗത്തെത്തിയത്. പ്രിത്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ യുവ താരങ്ങളാണ് ആദ്യം നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് റീ ഷെയര്‍ ചെയ്തത്. പിന്നീട് അര്‍ദ്ധരാത്രിയോടെയാണ് മോഹന്‍ലാലും മമ്മൂട്ടിയും നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
അതേസമയം, ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതിൽ അതിയായ നിരാശയുണ്ടെന്നും പാർവ്വതി പറഞ്ഞു. റിപ്പോർട്ട് പുറത്തുവിടാത്തത് ഞങ്ങളെ സംരക്ഷിക്കാനാണെന്ന് ജസ്റ്റിസ് ഹേമ പറയുന്നു. ഞങ്ങളെ സംരക്ഷിക്കാനായി ഉണ്ടാക്കിയ റിപ്പോർട്ടാണ്. ഇപ്പോൾ പറയുന്നു ആ റിപ്പോർട്ടിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കുകയാണെന്ന്. എൻക്വയറി കമ്മീഷനിൽ ഹേമ കമ്മിറ്റി ഉൾപ്പെടുന്നില്ല എന്നാണ് പറയുന്നത്. ഇത് പുതിയ അറിവാണ്. ഇനിയും എന്തൊക്കെ ഞങ്ങളറിയാത്തതായി ഉണ്ടെന്ന് അറിയാനിരിക്കുന്നതേയുളളു. വനിത കമ്മീഷൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. സർക്കാരും വനിതാ കമ്മീഷനും വിചാരിച്ചാൽ റിപ്പോർട്ട് പബ്ലിക് ഡോക്യുമെന്റും ബില്ലുമാകും എന്നാണ് പ്രതീക്ഷ എന്നും പാർവ്വതി കൂട്ടിച്ചേർത്തു.