കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒമൈക്രോണ്‍ സമൂഹ വ്യാപനം നടന്നതായി ആരോഗ്യവിദഗ്ദര്‍. ജില്ലയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത 51 പേരില്‍ 38 പേര്‍ക്കും ഒമൈക്രോണ്‍ സാധ്യത കണ്ടെത്തി. കോവിഡ് വിദഗ്ധ സമിതി അംഗം ഡോ എ.എസ് അനൂപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ യോഗം ചേരും.
കൊവിഡ് പരിശോധന ഫലം വളരെ വേഗത്തില്‍ ലഭിക്കുന്ന സ്പൈക് ജീൻ ടാർഗറ്റ് പരിശോധനയാണ് കോവിഡ് രോഗികളിൽ നടത്തിയത്. ഈ പരിശോധനയിലാണ് 38 പേരില്‍ ഒമൈക്രോണ്‍ വൈറസ് കണ്ടുപിടിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ ആരും തന്നെ ഹൈ - റിസ്ക്ക് രാജ്യങ്ങളില്‍ നിന്നും വന്നവരല്ല. അതിനാല്‍, ബീച്ച്, മാളുകള്‍ എന്നിങ്ങനെ ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുനുള്ള സാധ്യതയാണുള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാജ്യത്ത് ഇതുവരെ 3.73 കോടി ജനങ്ങള്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 8,209 പേർക്കാണ് ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശം അനുസരിച്ച് ലക്ഷണമില്ലാത്തവർ ഇപ്പോൾ ടെസ്റ്റ് ചെയ്യേണ്ടതില്ല. കൊവിഡ് സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പർക്കത്തിൽ വന്നവർ മറ്റ് അസുഖങ്ങളും ലക്ഷണവുമില്ലെങ്കിൽ പരിശോധിക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിർദ്ദേശത്തില്‍ പറയുന്നു.