റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ അസമിൽ സ്ഫോടനം. അഞ്ച് സ്ഥലങ്ങളിലാണ് സ്ഫോടനം ഉണ്ടായത്. ദിബ്രുഗഡ് , സൊനാരി ജില്ലകളിലാണ് സ്ഫോടനം നടന്നത്. പൊട്ടിത്തെറിച്ചത് ഗ്രനേഡാണെന്നാണ് പ്രാഥമിക വിവരം. ദിബ്രുഗഡിലെ ഗ്രഹം ബസാർ, എ ടി റോഡിലെ ഗുരുദ്വാര, ദുലിയാജൻ എന്നിവിടങ്ങളിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല.
സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷ കർശനമാക്കി. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് പിന്നിൽ ഉൾഫാ തീവ്രവാദികളാണെന്നാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം. സ്ഫോടനത്തെ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ശക്തിയായി അപലപിച്ചു. ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടതിന്‍റെ ജാള്യത മറച്ചുവെക്കാനാണ് തീവ്രവാദികൾ ഈ ദിനത്തിൽ അക്രമം കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.