ഒരു ഫേസ്ബുക്ക് ലൈവിനിടെ പ്രിയങ്കാ ഗാന്ധി തന്റെ കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവച്ചത് വൈറലായിരിക്കുകയാണ്. വീട്ടിനകത്തെ കുട്ടികള്‍ തമ്മിലുള്ള അടിപിടികളും സ്നേഹപ്രകടനങ്ങളും എല്ലാം സര്‍വ്വസാധാരാണമാണെന്നു പറഞ്ഞ പ്രിയങ്ക രാഹുല്‍ ഗാന്ധിയുമായുള്ള വഴക്കിനെക്കുറിച്ചും എത്ര തിരിച്ചടിച്ചാലും ഒടുവില്‍ രാഹുല്‍ തന്നെ ജയിക്കുന്നതിനെക്കുറിച്ചും ഓര്‍ത്തെടുക്കുകയായിരുന്നു.
'മുത്തശ്ശി ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോള്‍ എനിക്ക് 12 വയസായിരുന്നു. അതിനുശേഷം ഞങ്ങള്‍ക്ക് സ്‌കൂളില്‍ പോകാനായിരുന്നില്ല. വീട്ടിലിരുന്ന് പഠിച്ചാണ് പരീക്ഷകളെഴുതിയിരുന്നത്. അച്ഛന്‍ ഒരുപാട് യാത്ര ചെയ്യുമായിരുന്നു. അതുകൊണ്ടുതന്നെ വീട്ടില്‍ അമ്മയും ഞാനും രാഹുലും മാത്രമായിരുന്നു. മറ്റ് കുട്ടികളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഞാനും രാഹുലും നല്ല സുഹൃത്തുക്കളാണെങ്കിലും ഒരുപാട് വഴക്കിടലുകളും ഉണ്ടായിട്ടുണ്ട്. ആ പോരാട്ടങ്ങളില്‍ മിക്കപ്പോഴും രാഹുലായിരുന്നു വിജയിക്കുക. എന്നാല്‍ പുറത്തുനിന്ന് ആരെങ്കിലും വഴക്കിനുവന്നാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടാവുകയും ചെയ്യും'- പ്രിയങ്ക പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മക്കളെ അസൈന്‍മെന്റ് ചെയ്യാന്‍ സഹായിക്കാറുണ്ടോ എന്ന ചോദ്യത്തിന് മകള്‍ ഇന്ന് രാവിലെയും വിളിച്ചിരുന്നു അവളുടെ ഹോംവര്‍ക്കിനെക്കുറിച്ച് പറയാന്‍. മകള്‍ക്കുമാത്രമല്ല അവളുടെ സുഹൃത്തുക്കള്‍ക്കും ഞാന്‍ അസൈന്‍മെന്റ് ചെയ്യാന്‍ സഹായിക്കാറുണ്ട്. ചിലപ്പോഴൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞ് വീടെത്തി പുലര്‍ച്ചെ നാലുമണിവരെ അവരുടെ ഹോംവര്‍ക്കും മറ്റ് കാര്യങ്ങളും നോക്കി ഉറക്കമിളച്ച് ഇരിക്കേണ്ടിവന്നിട്ടുണ്ട്.- എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
2022 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വനിതാ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയെയും ആശാ വര്‍ക്കറെയും മത്സരിപ്പിക്കാനുളള തീരുമാനം എന്തിനായിരുന്നു എന്ന ചോദ്യത്തിന്, മറ്റ് പാര്‍ട്ടികള്‍ അവരെ ദുര്‍ബലരായി കാണുന്നുണ്ടാവാം എന്നാല്‍ കോണ്‍ഗ്രസ് അവര്‍ക്ക് നേരിടേണ്ടിവരുന്ന നീതി നിഷേധങ്ങള്‍ക്കെതിരെ പോരാടാനുളള അധികാരവും ഊര്‍ജ്ജവും നല്‍കുകയാണ് എന്ന മറുപടിയാണ് പ്രിയങ്ക നല്‍കിയത്.