തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷനേതാക്കളെവിടെ എന്ന സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ചോദ്യത്തിന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി കെ മുരളീധരൻ എംപി. ന്യൂനപക്ഷ വർഗീയപരാമർശങ്ങൾ കോടിയേരി നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരുമകനായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ്. പിണറായിയുടെ അമിത് ഷായാണ് കോടിയേരിയെന്നും, റിയാസിനെ അങ്ങനെ കോൺഗ്രസിന്‍റെ ചെലവിൽ മുഖ്യമന്ത്രിയാക്കണ്ടെന്നും മുരളീധരൻ പരിഹസിച്ചു. കോൺഗ്രസ് തകർന്നാൽ ഇന്ത്യ തകരുമെന്ന സത്യം സിപിഐ മനസ്സിലാക്കിയപ്പോൾ പിണറായിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇതുവരെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആരെയും പാർട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാർട്ടിയാണ് സിപിഎം. അത് കോടിയേരിക്ക് അറിയാത്തതല്ല. ഇന്ന് ഇങ്ങനെയൊരു ചർച്ച കൊണ്ടുവന്നതിന്റെ പിന്നിൽ ഒരു ഗൂഢ ഉദ്ദേശ്യമുണ്ട്. അത് പിണറായിക്കു ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കാനുള്ള ചരടുവലിയുടെ ഭാഗമാണ്. പക്ഷെ, അത് കോൺഗ്രസിന്റെ അക്കൗണ്ടിൽ വേണ്ട. കമ്യൂണിസ്റ്റുകാർ ഇങ്ങനെ പച്ചയ്ക്കു വർഗീയത പറയുന്നത് ശരിയല്ല' - കെ. മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുല്‍ ഗാന്ധിയുടെ നയമാണോ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചത്. കോണ്‍ഗ്രസ് നേതാക്കളായി ആര് വരണം എന്നുള്ളത് കോണ്‍ഗ്രസുകാര്‍ തീരുമാനിക്കേണ്ടതാണ്. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസിന് എല്ലാക്കാലത്തും ഒരു മതേതരത്വ സ്വഭാവം ഉണ്ടെന്ന് സ്ഥാപിക്കാന്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ഒരു നേതൃനിരയായിരുന്നു ഉണ്ടായിരുന്നത്. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.എല്‍. ജേക്കബിനെ കെ.പി.സി.സി. പ്രസിഡന്‍റാക്കി. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ.മുരളീധരനെ കെ.പി.സി.സി. പ്രസിഡന്‍റാക്കി. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോല്‍ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ.പി.സി.സി. പ്രസിഡന്‍റ്. ആ കീഴ്‌വഴക്കം ഇപ്പോള്‍ ലംഘിക്കാന്‍ കാരണമെന്താണ്? എന്നായിരുന്നു കോടിയേരിയുടെ വാക്കുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ ലംഘനം നടത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്നുകൊണ്ടിരിക്കുന്ന 'ഹിന്ദുത്വ' നിലപാടാണെന്നും കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെയെല്ലാം ഇപ്പോള്‍ അവഗണിച്ച് ഒതുക്കിവെച്ചിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചിരുന്നു.