LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സി ഐ സുധീറിനെ ഒഴിവാക്കി മോഫിയയുടെ ഭര്‍ത്താവിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം

ആലുവ: ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലാണ് കേസില്‍ ഒന്നാംപ്രതി. സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ്, റുഖിയ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. സ്ത്രീധന പീഡനവും ആത്മഹത്യാപ്രേരണക്കുറ്റവുമുള്‍പ്പെടെയുളള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ മൊഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരെടുത്ത് പരാമര്‍ശിച്ച സി ഐ സുധീറിന്റെ പേര് പോലും കുറ്റപത്രത്തിലില്ല.

സി ഐ സുധീര്‍ തന്റെ പരാതിയില്‍ കേസെടുക്കുന്നതിനുപകരം അപമാനിക്കുകയായിരുന്നു എന്നാണ് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സുധീറിനെതിരെ കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എഫ് ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാത്തതിനെത്തുടര്‍ന്നാണ് മോഫിയ ആത്മഹത്യ ചെയ്തത്. നവംബര്‍ 22-ന് മകള്‍ നേരിടുന്ന സ്ത്രീധന പീഡനത്തെക്കുറിച്ച് പരാതി നല്‍കാനായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷനില്‍ വെച്ച് സ്ത്രീധനം കൊടുക്കാത്ത നിങ്ങള്‍ എന്തൊരു പിതാവാണ് എന്ന് സി ഐ സുധീര്‍ ചോദിച്ചതെന്ന് മോഫിയയുടെ പിതാവ് ദില്‍ഷാദ് ആരോപിച്ചിരുന്നു.

മോഫിയയുടെ ആത്മഹത്യാകുറിപ്പില്‍ പേരുണ്ടായിട്ടും സി ഐക്കെതിരെ നടപടി എടുക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ച് സമരം നടന്നു. തുടര്‍ന്നാണ്‌ സി ഐ സുധീറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ ലൈംഗിക വൈകൃതത്തിനിരയാക്കി, മാനസിക രോഗിയായി മുദ്രകുത്തി തുടങ്ങി ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ കുടുംബവും മോഫിയയും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഉന്നയിച്ചിരിക്കുന്നത്. 

Contact the author

Web Desk