ചെന്നൈ: റിപ്പബ്ലിക്ക് ദിനാഘോഷത്തിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ തമിഴ്നാടിന്‍റെ പ്ലോട്ട് വിദഗ്ദസമിതി നിരസിച്ചതിനെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ചെന്നൈയിലെ മറീന ബീച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേന്ദ്രസര്‍ക്കാര്‍ നിരസിച്ച എല്ലാ പ്ലോട്ടുകളും പ്രദര്‍ശിപ്പിക്കുമെന്ന് എം കെ സ്റ്റാലിന്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കാണാനായി പ്രധാനപ്പെട്ട എല്ലാ സ്ഥലത്തും പ്ലോട്ടുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ സമീപനം വളരെ വേദനയുണ്ടാക്കുന്നതാണെന്നും എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
പ്ലോട്ടുകള്‍ നിരസിച്ച സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പ്ലോട്ടുകള്‍ ഒഴിവാക്കുന്നത് ജനങ്ങളുടെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തുമെന്നാണ് സ്റ്റാലിന്‍ എഴുതിയ കത്തില്‍ വ്യക്തമാക്കിയത്. സ്വാതന്ത്ര്യസമരത്തിൽ തമിഴ്‌നാടിന്‍റെ സംഭാവന 1857-ലെ കലാപത്തിന് മുമ്പുള്ളതാണെന്നും സ്റ്റാലിൻ എഴുതിയ കത്തില്‍ പറയുന്നു. അതിന്‍റെ പങ്ക് മറ്റ് സംസ്ഥാനങ്ങളേക്കാൾ ചെറുതല്ലെന്നും ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ച പ്ലോട്ടുകള്‍ നിരസിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിദഗ്ധ സമിതിയുടെ ആദ്യ മൂന്ന് റൗണ്ടുകളിൽ പ്ലോട്ട് പരിഗണിച്ചു എന്നും അവസാന തെരഞ്ഞെടുപ്പിലാണ് തമിഴ്‌നാടിന്‍റെ പ്ലോട്ടുകള്‍ പുറത്തായതെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തിന്‍റെ പ്ലോട്ടുകള്‍ക്കും പരേഡ് റാലിയില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ല. ടൂറിസം പ്രധാന വിഷയമായി എടുത്ത് ജടായുപ്പാറയുടെ സ്കെച്ചാണ് കേരളം നൽകിയത്. രണ്ടു ഭാഗങ്ങളായുള്ള നിശ്ചല ദൃശ്യത്തിൽ ആദ്യത്തെ കവാടത്തിന്‍റെ മാതൃക വിദഗ്ദ സമിതിക്ക് അതൃപ്തി ഉണ്ടാവാന്‍ കാരണമായത്. ജടായുവിന്‍റെ മുറിഞ്ഞ ചിറകിന്‍റെ മാതൃകയായിരുന്നു കവാടത്തിന് നല്‍കിയത്. എന്നാൽ അത്തരമൊരു വിഷയം ഉൾപ്പെടുത്താനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. 12 പ്ലോട്ടുകളാണ് അന്തിമ പട്ടികയില്‍ ഇത്തവണ ഇടം പിടിച്ചിരിക്കുന്നത്.