സിപിഎം കെ റെയില്‍ വിശദീകരണ യോഗത്തിനിടയിലേക്ക് പ്രതിഷേധവുമായി ചെന്ന റിജില്‍ മാക്കുറ്റിയടക്കമുളള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. സി പി എമ്മിന്റെ ഗുണ്ടകള്‍ പൊലീസ് സഹായത്തോടെയാണ് റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിച്ചതെന്ന് കെ സുധാകരന്‍ പറഞ്ഞു. ഭരണപക്ഷത്തെ യുവജനസംഘടനകള്‍ മുഖ്യമന്ത്രിയുടെ അടിമകളായി ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ ഒളിച്ചോടുമ്പോള്‍ ജനങ്ങളുടെ ആവേശമാണ് യൂത്ത് കോണ്‍ഗ്രസിന്റെ സമരങ്ങളെന്നും പ്രതിഷേധിക്കുന്നവരെ കായികമായി നേരിട്ട് കെ റെയില്‍ അഴിമതിയുമായി മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ ഗുണ്ടാസംഘം തമ്പടിച്ചിരിക്കുന്നതിഞ്ഞിട്ടും സധൈര്യം വേദിയിലോട്ടുപോയ റിജില്‍ മാക്കുറ്റിക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍ എന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ സുധാകരന്റെ കുറിപ്പ്
ജനപക്ഷത്ത് നിന്നുകൊണ്ട് ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ശ്രീ. റിജിൽ മാക്കുറ്റിയെ പോലീസ് സഹായത്തോടെ സിപിഎം "ഗുണ്ടാ പ്രമുഖർ " മർദ്ദിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഭരണപക്ഷ യുവജന സംഘടനകൾ മുഖ്യമന്ത്രിയുടെ അടിമകളായി ജനങ്ങളുടെ പ്രശ്നങ്ങളിലിടപെടാതെ ഒളിച്ചോടുന്ന ഈ കാലത്ത് ജനങ്ങളുടെ ആവേശമാണ് യൂത്ത് കോൺഗ്രസിൻ്റെ സമരങ്ങൾ.
സംഘർഷത്തിനിടയിൽ ജയ്ഹിന്ദ് ടിവി ജീവനക്കാരൻ്റെ മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്തു കൊണ്ട് പോയ ഡിവൈഎഫ്ഐ കേരളത്തിലെ യുവാക്കൾക്ക് ഒന്നടങ്കം അപമാനമാണ്. പ്രതിഷേധക്കാരെ കായികമായി നേരിട്ട് കെ- റയിൽ അഴിമതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ല.
സി പി എമ്മിൻ്റെ ഗുണ്ടാസംഘം തമ്പടിച്ചിരിക്കുന്നുവെന്നറിഞ്ഞിട്ടും സധൈര്യം വേദിയിലേയ്ക്ക് കടന്നു ചെന്ന് പ്രതിഷേധമറിയിച്ച റിജിൽ മാക്കുറ്റിയ്ക്കും സഹപ്രവർത്തകർക്കും കെപിസിസിയുടെ അഭിവാദ്യങ്ങൾ!