തിരുവനന്തപുരത്ത് കൊവിഡ്-19 ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്തിൽ പ്രഖ്യാപിച്ച അധിക നിയന്ത്രണം പിൻവലിച്ചു. സമീപ പഞ്ചായത്തുകളായ മംഗലപുരം, വെമ്പായം, മാണിക്കൽ എന്നിവിടങ്ങളിലെയും സമ്പൂർണ്ണ അടച്ചുപൂട്ടൽ പിൻവലിച്ചു. പോത്തൻകോട് കൊവിഡ്-19 ന്റെ സമൂഹ വ്യാപനം ഇല്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സമ്പൂർണ്ണ അടച്ചു പൂട്ടലിൽ ഇളവ് വരുത്തിയത്.
തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ അബ്ദുൾ അസീസ് കൊവിഡ്-19 ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തിയത്. മരിച്ചയാൾക്ക് രോഗം എവിടെനിന്ന് ബാധിച്ചെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് പോത്തൻകോട് സമ്പൂർണ്ണമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. മംഗലപുരം, വെമ്പായം, മാണിക്കൽ പഞ്ചായത്തിലും സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയിലെ അരിയാട്ട്കോണം മേലേമുക്ക് പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശമുണ്ട്.
കൊവിഡ്-19 ബാധിച്ച് ഏപ്രിൽ 2 ന് അർദ്ധരാത്രിയാണ് പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് മരിച്ചത് . ഇദ്ദേഹത്തിന് 69 - വയസ്സായിരുന്നു. പൊലീസ് സബ്-ഇന്‍സ്പെക്ടറായി വിരമിച്ചയാളാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. വൃക്ക സംബന്ധമായ ഗുരുതരമായ രോഗങ്ങള്‍ അലട്ടിയിരുന്നു. ഇദ്ദേഹത്തിന്‍റെ സ്രവം രണ്ടാം തവണ പരിശോധിച്ചാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.