കോഴിക്കോട്: മുസ്ലീമായതിന്റെ പേരില്‍ പൊലീസ് അനാവശ്യമായി തടഞ്ഞുവച്ചെന്ന യുവാവിന്റെ ആരോപണത്തില്‍ പ്രതികരണവുമായി എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. പര്‍ദ്ദ കണ്ടാല്‍ ഹാലിളകുന്ന പൊലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവരും ഇപ്പോള്‍ കേരളത്തിലില്ലേ എന്ന് ഫാത്തിമ തഹിലിയ ചോദിക്കുന്നു. കേരളാ പൊലീസില്‍ സംഘപരിവാറിന് സ്വാധീനമുണ്ടെന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നെന്നും അത് ശരിവെക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഫാത്തിമ തഹിലിയയുടെ പ്രതികരണം.
വാരാന്ത്യലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ദിവസം പൊലീസ് പരിശോധനക്കിടെ തനിക്കും മാതാവിനും നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് അഫ്‌സല്‍ മനിയില്‍ എന്ന യുവാവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും വാഹനത്തിന്റെ രേഖകളും കൈയ്യില്‍ ഉണ്ടെന്നിരിക്കെ ഓച്ചിറ പോലീസ് സ്റ്റേഷനിലെ ഐഎസ്എച്ച്ഒ പി വിനോദ് എന്ന പോലീസുകാരന്‍ തങ്ങളോട് തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വീട്ടില്‍ നിന്നും പുറപ്പെട്ട് ഏഴോളം പരിശോധനകള്‍ കഴിഞ്ഞ് സഹോദരിയുടെ കോളേജിലേക്ക് അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരമിരിക്കെയാണ് പി വിനോദ് മോശമായി പെരുമാറിയത്. നിനക്ക് എത്ര ഹിന്ദുക്കൾ കൂട്ടുകാരായി ഉണ്ടെടാ... നിന്റെ പേരിൽ കേസ് ഉണ്ടോടാ... നിന്നെ ഞാൻ കോടതി കയറ്റും' എന്ന് അയാള്‍ ഭീഷണിപ്പെടുത്തിയെന്നും അഫ്സല്‍ കുറിപ്പില്‍ പറയുന്നു. '
ഞങ്ങളുടെ പുറകെ വന്ന ഒരു വാഹനവും തടയുന്നില്ല. രേഖകൾ നോക്കി എല്ലാവരെയും കടത്തി വിടുകയാണ്. "ഞങ്ങളെ മാത്രം തടയുന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? എന്റെ വസ്ത്രം ആണോ സാറിന്റെ പ്രശ്നം, ഞാൻ ഇട്ടിരിക്കുന്ന പര്‍ദ്ദ ആണോ സാർ കാണുന്ന വ്യത്യാസം" ഉമ്മച്ചി ഇൻസ്‌പെക്ടരോട് ചോദിച്ചു. "അതേ...നിങ്ങളുടെ വസ്ത്രം പ്രശ്നം തന്നെയാണ്..."എന്നായിരുന്നു അയാളുടെ മറുപടി. ഉമ്മയുടെ വസ്ത്രമാണ് പൊലീസുകാരനെ ചൊടിപ്പിച്ചതെന്നും കെ. സുധാകരന്‍, ബിന്ദു കൃഷ്ണ, എന്‍ കെ പ്രേമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഇടപെട്ടതുകൊണ്ടു മാത്രമാണ് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്നും അഫ്സല്‍ പറയുന്നു.