തിരുവനന്തപുരം: ലോകായുക്ത വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നയമാണ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ ആ സ്ഥാനത്ത് തുടരാന്‍ അർഹരല്ലെന്ന് വിധിക്കാന്‍ നിലവില്‍ ലോകായുക്തയ്ക്ക് സാധിക്കും. എന്നാല്‍ അത്തരം വിധികള്‍ സ്വീകരിക്കാനോ തള്ളികളയാനോ മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ സാധിക്കുന്ന തരത്തിലുള്ള പുതിയ ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്. അത് ലോകായുക്തയെ നോക്കുകുത്തിയക്കാനുള്ള ശ്രമമാണെന്നും ഇത് നിയമ പ്രശ്നത്തിലേക്ക് വഴിവയ്ക്കും എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അധികാരം വെട്ടിക്കുറക്കുന്നതിനേക്കാള്‍ ലോകായുക്ത പിരിച്ചുവിടുന്നതാണ് നല്ലത്. സര്‍ക്കാരിന്‍റെ ഈ ഓര്‍ഡിനസില്‍ ഗവര്‍ണര്‍ ഒപ്പ് വെക്കരുതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഓര്‍ഡിനന്‍സ് പാസായാല്‍ ലോകായുക്തക്ക് അഴിമതിക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാതെ വരും. മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് മനസിലായപ്പോഴാണ് പിണറായി വിജയന്‍ ലോകായുക്തക്കെതിരെ നീങ്ങിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
'സര്‍ക്കാര്‍ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലും അഴിമതി നടന്നിട്ടുണ്ട്. ഇതിനെതിരെയും പ്രതിപക്ഷം ലോകായുക്തയില്‍ പരാതി നല്‍കിയിട്ടുണ്ട്. മോദി ചെയ്യുന്ന അതേകാര്യം തന്നെയാണ് പിണറായി വിജയന്‍ ഇപ്പോള്‍ ചെയ്യുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവുമായോ, സ്പീക്കറുമായോ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അഴിമതി നിയമത്തിനെതിരെ ആണ് സര്‍ക്കാര്‍ ഇപ്പോള്‍ കത്തിവെച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഘടക കക്ഷികള്‍ ഇക്കാര്യം അറിഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല. ലോകായുക്തയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം മറുപടി പറയണം' - രമേശ് ചെന്നിത്തല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് ഏത് മുൻ ജഡ്ജിയെയും നിയമിക്കാമെന്നാണ്. കഴിഞ്ഞ മന്ത്രിസഭാ യോഗം ലോകായുക്തയുടെ അധികാരം കവർന്നെടുക്കാനുള്ള ഓർഡിനൻസ് കൊണ്ടുവന്നു. എന്നാൽ, ഇക്കാര്യം മന്ത്രിസഭാ തീരുമാനത്തെക്കുറിച്ചുള്ള വാർത്താക്കുറിപ്പില്‍ ഉൾപ്പെടുത്തിയിരുന്നില്ല. അടുത്ത മാസം നിയമസഭ ചേരാനിരിക്കുകയും മുഖ്യമന്ത്രി വിദേശത്തായിരിക്കുകയും ചെയ്യുമ്പോള്‍ ഇത്രയും സുപ്രധാന കാര്യം ഓർഡിനൻസ് ഇറക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. നിലവിൽ ലോകായുക്ത നില നിൽക്കുന്നത് നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ ലോകായുക്തയെ അപ്രസക്തമാക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കും.