കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വെളിപ്പെടുത്തലില്‍ പറയുന്ന വി ഐ പി താനല്ലെന്ന് ശരത് ജി നായര്‍. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തനിക്ക് കേസുമായോ ഗൂഢാലോചനയുമായോ യാതൊരു ബന്ധവുമില്ലെന്നും ശരത് ജി നായര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വിയോടാണ് ശരത് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസുദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതിനുപിന്നാലെയാണ് ശരത് നായരുടെ വെളിപ്പെടുത്തല്‍.
'ഞാന്‍ ഒളിവില്‍ പോയിട്ടില്ല. ആലുവയിലെ വീട്ടില്‍ തന്നെയുണ്ട്. കേസില്‍ എന്റെ പേര് ഉയര്‍ന്നുവന്നതിനുപിന്നാലെ ഫോണ്‍ ഓഫ് ചെയ്ത് വച്ചത് ആളുകളെ ശല്യം മൂലമാണ്. വെളിപ്പെടുത്തലില്‍ കാവ്യ ഇക്ക എന്ന് വിളിച്ചിരുന്ന വി ഐ പിയെക്കുറിച്ച് പറയുന്നുണ്ട്. ആ വി ഐ പി ഞാനല്ല. ഞാനൊരു മുസ്ലീമല്ല, പിന്നെങ്ങനെ ഇക്കയാവും? ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് എനിക്കറിയില്ല. നടിയെ ആക്രമിച്ച കേസില്‍ നുണ പരിശോധനയ്ക്ക് ഞാന്‍ തയാറാണ്. ആരോപണങ്ങളുന്നയിച്ച ബാലചന്ദ്രകുമാര്‍ തയാറാവുമോ?'- ശരത് ജി നായര്‍ ചോദിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദിലീപിന്‍റെ സുഹൃത്തും ആലുവ സൂര്യ റെസ്റ്റോറന്‍റ് ഉടമയുമായ ശരത് ജി നായരാണ് വി ഐ പി എന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ശരത്തിന്‍റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകൾ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പിലെ ശബ്ദവും ശരത്തിന്‍റെതാണെന്ന് അന്വേഷണ സംഘം പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ശരത്തിനെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
അതേസമയം, പൊലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. 33 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് പൂര്‍ത്തിയായത്. എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ . ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സാക്ഷികളും തെളിവുകളും ഉണ്ടായിവന്നത്. പള്‍സര്‍ സുനിയെ ദിലീപിന് നേരിട്ട് അറിയാമെന്നു വെളിപ്പെടുത്തിയ ബാലചന്ദ്ര കുമാര്‍, കേസുമായും ഗൂഢാലോചനയുമായും ദിലീപിനെ ബന്ധപ്പെടുത്തുന്ന നിരവധി ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാക്കിട്ടുണ്ട്.