പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷന്‍ പുരസ്കാരം നിരസിച്ചതിനെ പ്രശംസിച്ച് മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. നിരാസം അത്രമേൽ സുന്ദരമായ രാഷ്ട്രീയ പ്രവർത്തനമാണെന്നാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ബുദ്ധദേവ് നിരസിച്ചത് പുരസ്ക്കാരമല്ല, സ്വന്തം രാഷ്ട്രീയത്തെ കുരുക്കാനുള്ള ഒരു രാഷ്ട്രീയ കൗശലത്തെയാണെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണ്. കാമുകരേറെയുണ്ട് വരിയിൽ. ഈ പുരസ്ക്കാരം നൽകാൻ മോദി വിമർശകനും സ്റ്റേറ്റ് അവാർഡുകളോട് അകലം പാലിച്ച ഉറച്ച കമ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രവുമുള്ള ബുദ്ധദേവിനെ തിരഞ്ഞെടുത്തപ്പോൾ അതുവഴി റദ്ദാക്കാൻ കരുതിയ രാഷ്ട്രീയത്തിൻ്റെ തീഷ്ണതയാർന്ന ഉയിർപ്പാണ് ഭട്ടാചാര്യയുടെ ഈ പ്രസ്താവനയിൽ."I don't know anything about a Padma Bhushan award. No one told me anything about it. If they have given me a Padma Bhushan award. I am rejecting it," ഇങ്ങനെ ഈ പുരസ്ക്കാരം നിരസ്സിക്കാൻ എഴുപത്തേഴാം വയസ്സിലെ ശാരീരിക അവശതകളിലും ഭട്ടാചാര്യ എടുത്തത് നിമിഷങ്ങൾ മാത്രമാണ്. അത് പാർട്ടി നിലപാടാണ്. അന്ന് ഇ. എം. എസ്, മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ഇന്ന് ബുദ്ധദേവ്. നിരസിച്ചത് പുരസ്ക്കാരമല്ല, സ്വന്തം രാഷ്ട്രീയത്തെ കുരുക്കാനുള്ള ഒരു രാഷ്ട്രീയ കൗശലത്തെയാണ്. നിരാസം അത്രമേൽ സുന്ദരമായ രാഷ്ട്രീയ പ്രവർത്തനമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പദ്മഭൂഷന്‍ പുരസ്കാരം നിരസിച്ചു എന്ന് ബുദ്ധദേവ് ഭട്ടാചാര്യ തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചതായി തനിക്ക് അറിയില്ലെന്നും അത് സത്യമാണെങ്കിൽ അത് നിരസിക്കുമെന്നുമായിരുന്നു ഭട്ടാചാര്യയുടെ പ്രതികരണം. അതേസമയം, ബുദ്ധദേബ് ഭട്ടാചാര്യയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന് സുഖമില്ലാത്തതിനാൽ ഭാര്യയാണ് സംസാരിച്ചത്. പുരസ്ക്കാരത്തെക്കുറിച്ച് അറിയിച്ചിരുന്നു എന്നും അദ്ദേഹം പുരസ്കാരം നിരസിക്കുന്നതായി അറിയിച്ചിട്ടില്ല എന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. 1977-ൽ ഇൻഫർമേഷൻ ആന്റ് പബ്ളിക് റിലേഷൻസ് വകുപ്പ് മന്ത്രി, 1987ൽ ഇൻഫർമേഷൻ ആന്റ് കൾച്ചറൽ അഫിലേഷ്യൻസ് മന്ത്രി, 1996ൽ സംസ്ഥാന ആഭ്യന്തര മന്ത്രി എന്നിങ്ങനെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തതിന് ശേഷമാണ് 2000 ത്തില്‍ ബുദ്ധദേബ് ഭട്ടാചാര്യ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായത്.