തിരുവനന്തപുരം: സ്റ്റുഡന്‍റ് പൊലീസ് കേഡറ്റില്‍ ഹിജാബും ഫുള്‍ സ്ലീവ് വസ്ത്രങ്ങളും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. മതപരമായ രീതിയില്‍ വസ്ത്രം ധരിക്കാന്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റില്‍ സാധിക്കില്ലെന്നും പൊലീസ് സേനക്ക് സമാനമായ രീതിയിലാണ് എസ് പി സിക്ക് പരിശീലനം നല്‍കുന്നതെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. ഒരു വിഭാഗത്തിന് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നത് രാജ്യത്തിന്‍റെ മതനിരപേക്ഷതക്ക് ദോഷം ചെയ്യുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ജൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്നും ഉത്തരവില്‍ പറയുന്നു.
അഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. 'പാന്‍റ്സ്, ഷർട്ട്, ഷൂ, സോക്ക്‌സ്, എന്നിവ കാക്കി കളര്‍ ആയിരിക്കണം. പൊലീസ് യൂണിഫോമിലേതിനോട് സമാനമായ നീലനിറത്തിലുള്ള ബെല്‍റ്റ് തൊപ്പി എന്നിങ്ങനെയാണ് സ്റ്റുഡന്‍റ് പൊലീസ് യൂണിഫോം. മതപരമായ ചിഹ്നങ്ങളോ, ലിംഗഭേദമില്ലാത്തതോ ആയ വസ്ത്രമാണ് സേനയില്‍ ഉപയോഗിക്കുന്നത്. എസ് പി സിയില്‍ 50% ലധികം പെണ്‍കുട്ടികളാണ് ഉള്ളത്. കുട്ടികളുടെ മതവിവരങ്ങള്‍ സൂക്ഷിക്കുന്നില്ലെങ്കിലും മുസ്ലിം സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. മതപരമായ കാര്യങ്ങള്‍ സേനയില്‍ കൂട്ടിച്ചേര്‍ത്താല്‍ അത് പലരീതിയിലും സേനയുടെ മതനിരപേക്ഷ പ്രവര്‍ത്തനത്തെ ബാധിക്കും. എസ് പി സി നിര്‍ബന്ധിതമായി നടപ്പിലാക്കുന്ന ഒരു പദ്ധതിയല്ല'യെന്നും സര്‍ക്കുലറില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എസ് പി സിയില്‍ ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് ഉചിതമായ മറുപടി നല്‍കാന്‍ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഹിജാബ് പോലുള്ള മതചിഹ്നങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിക്ക് മുമ്പാകെ അറിയിച്ചത്.