കോഴിക്കോട്: സ്റ്റുഡന്റ് പൊലീസ് കേഡറ്റില്‍ ഹിജാബും ഫുള്‍സ്ലീവ് വസ്ത്രങ്ങളും വേണ്ടെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. മതപരമായ വസ്ത്രങ്ങള്‍ അനുവദിച്ചിട്ടുളള നിരവധി സേനകള്‍ ഇന്ത്യയിലുണ്ട് എന്നിരിക്കെ എസ് പി സി കേഡറ്റിന് തലയും കയ്യും മറച്ചുളള യൂണീഫോം അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ തീരുമാനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഫാത്തിമ തഹിലിയ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഫാത്തിമ തഹിലിയയുടെ പ്രതികരണം.
'മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്ന സര്‍ക്കാര്‍ വാദം ബാലിശമാണ്. ഇന്ത്യൻ ആർമിയിൽ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളം സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരിൽ ഒരു റെജിമെന്റ് തന്നെയുണ്ട് ഇന്ത്യൻ ആർമിയിൽ. മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെണ്കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്.പി.സിയിൽ പ്രവർത്തിക്കാൻ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല'- ഫാത്തിമ തഹിലിയ ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്റ്റുഡന്‍റ് പൊലീസ് കേഡറ്റില്‍ ഹിജാബും ഫുള്‍ സ്ലീവ് വസ്ത്രങ്ങളും അനുവദിക്കില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മതപരമായ രീതിയില്‍ വസ്ത്രം ധരിക്കാന്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റില്‍ സാധിക്കില്ല. പൊലീസ് സേനക്ക് സമാനമായ രീതിയിലാണ് എസ് പി സിക്ക് പരിശീലനം നല്‍കുന്നതെന്നും ഒരു വിഭാഗത്തിന് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നത് രാജ്യത്തിന്‍റെ മതനിരപേക്ഷതക്ക് ദോഷം ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.
പാന്‍റ്സ്, ഷർട്ട്, ഷൂ, സോക്ക്‌സ്, എന്നിവ കാക്കി കളര്‍ ആയിരിക്കണം. പൊലീസ് യൂണിഫോമിലേതിനോട് സമാനമായ നീലനിറത്തിലുള്ള ബെല്‍റ്റ് തൊപ്പി എന്നിങ്ങനെയാണ് സ്റ്റുഡന്‍റ് പൊലീസ് യൂണിഫോം. മതപരമായ ചിഹ്നങ്ങളോ, ലിംഗഭേദമില്ലാത്തതോ ആയ വസ്ത്രമാണ് സേനയില്‍ ഉപയോഗിക്കുന്നത്.
എസ് പി സിയില്‍ ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് ഉചിതമായ മറുപടി നല്‍കാന്‍ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഹിജാബ് പോലുള്ള മതചിഹ്നങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിക്ക് മുമ്പാകെ അറിയിച്ചത്.