കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിനുശേഷം ദിലീപും കാവ്യയും മലപ്പുറം വേങ്ങരയിലെ രാഷ്ട്രീയപ്രമുഖനെ സന്ദര്‍ശിച്ചെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ജാമ്യത്തിലിറങ്ങി പത്തുമാസത്തിനുശേഷമാണ് ദിലീപും കാവ്യയും രാഷ്ട്രീയപ്രമുഖന്റെ വേങ്ങരയിലെ വീട്ടിലെത്തി 50 ലക്ഷം രൂപ കൈമാറിയത് എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
'തിരുവനന്തപുരത്തെ ഒരു സംവിധായകന്‍ വഴി ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ യുവജന സംഘടനാ നേതാവിനെ വേങ്ങരയിലെ വീട്ടില്‍ പോയി കണ്ടു. 2017 സെപ്റ്റംബറിലായിരുന്നു അത്. അന്ന് ദിലീപ് ജയിലില്‍ കിടക്കുകയായിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ജാമ്യം ലഭിച്ച് പത്തുമാസം കഴിഞ്ഞ് ദിലീപും കാവ്യയും ഡ്രൈവര്‍ അപ്പുണ്ണിയും ഇതേ യുവജന സംഘടന നേതാവിനെ കാണാന്‍ പോയി. രാത്രിയാണ് പോയത്. അന്ന് കേരളത്തിലെ മറ്റൊരു പ്രമുഖനായ രാഷ്ട്രീയപ്രവര്‍ത്തകനും ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ദിലീപ് അയാള്‍ക്ക് 50 ലക്ഷം രൂപ കൈമാറിയത്. ആ രാഷ്ട്രീയനേതാവിന്റെ ഭാര്യയോടും മക്കളോടുമൊപ്പം ദിലീപ് ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്. അത് രണ്ട് ദിവസത്തിനകം പുറത്തുവരും. ഈ വിവരം എന്നോട് പറഞ്ഞത് സുരാജാണ്'-ബാലചന്ദ്രകുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധാഴ്ച പരിഗണിക്കും.അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാന്‍ അനുവദിച്ച ശേഷം കേസ് കോടതി ഇന്നലെ പരിഗണിക്കാനിരുന്നതായിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിച്ചാണ് ഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റിയത്. ജസ്റ്റിസ് ഗോപിനാഥിന്‍റെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.