കൊച്ചിയിലെ കൊതുകുശല്യത്തിനെതിരെ നടപടികളെടുക്കാത്ത കോര്‍പ്പറേഷനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി. വലിയ റോഡും പാലവും കെട്ടിടങ്ങളും പണിയുന്നത് മാത്രമാണോ വികസനം? കൊതുക് നിര്‍മ്മാര്‍ജ്ജനം വികസനത്തില്‍പെടില്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. 'അടിസ്ഥാനപരമായി ഒരു നാട് ജീവിക്കാന്‍കൊളളാവുന്ന ഇടമാക്കി മാറ്റുന്നത് വികസനത്തില്‍പെടില്ലേ? കൊതുക് നിര്‍മാര്‍ജ്ജനം ഈ നാട്ടിലെ എത്രലക്ഷം മനുഷ്യരുടെ ജീവിതത്തിലാകും സന്തോഷം പകരുക? വെറുമൊരു കൊതുകിനെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരിന് എങ്ങനെയാണ് പൗരന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുക'-ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഹരീഷ് വാസുദേവന്‍റെ കുറിപ്പ്
കൊതുക് നിർമ്മാർജ്ജനം വികസനത്തിൽ പേടില്ലേ?
കൊച്ചിയിൽ വന്നകാലം മുതൽ കൊതുക് കടിച്ചിട്ടു രാത്രിയായാൽ പുറത്തിറങ്ങി നിൽക്കാൻ പറ്റാത്ത സ്ഥിതി അനുഭവിക്കുന്നുണ്ട്. കേരളത്തിൽ പലേടത്തും കൊതുക് ഉണ്ടെങ്കിലും കൊച്ചിയിലെ പോലെ ഇല്ല. റെയിൽവേ സ്റ്റേഷനിൽ രാത്രി ട്രെയിൻ പിടിച്ചു നീലേശ്വരം പോകാൻ നിൽക്കുമ്പോൾ കരച്ചിലും ദേഷ്യവും സങ്കടവും വരും, കൊതുക് കടിച്ചു പറിക്കും. കൊതുകിനെ കുറയ്ക്കാൻ ഫലപ്രദമായ ഒരു മാർഗ്ഗവും സർക്കാരുകൾ ചെയ്തു കണ്ടിട്ടില്ല. ഇത് നമ്മുടെ വിധിയാണെന്നു കരുതി സമാധാനിക്കും. കൊതുകുതിരി, ഇലക്ട്രിക് ബാറ്റ്, ഓൾ ഔട്ട് തുടങ്ങിയ പല മാർഗ്ഗങ്ങൾ നോക്കിയാലും രക്ഷയില്ല, കടി ഉറപ്പാണ്. രാത്രി ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതിയും ഉണ്ട്.
ഈ നാട് കാണാൻ വരുന്ന വിദേശികളോട് സഹതാപം തോന്നും, ഒരിക്കൽ കൊച്ചിയിലെ കൊതുകുകടി കൊണ്ടവർ പേടിച്ചിട്ടു പിന്നീ വഴിക്ക് വരുമോ? ഈയിടെയായി കൊതുക് ക്രമാതീതമായി കൂടിയിരിക്കുന്നു. കെട്ടിക്കിടക്കുന്ന മലിനജലം, വൃത്തിയാകാത്ത ഓട, വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകൾ, കാരണങ്ങൾ പലതാകാം..
വലിയ റോഡും പാലവും കെട്ടിടങ്ങളും ഉണ്ടാക്കൽ മാത്രമാണോ വികസനം? അടിസ്ഥാനപരമായി ഒരു നാട് ജീവിക്കാൻ കൊള്ളാവുന്ന സ്ഥലമാക്കി മാറ്റുന്നത് വികസനത്തിൽ പെടില്ലേ? കൊതുക് നിർമ്മാർജ്ജനം ഈ നാട്ടിലെ എത്രലക്ഷം മനുഷ്യരുടെ ജീവിതത്തിലാകും സന്തോഷം പകരുക?
കൊതുകുവഴി പകരുന്ന മലേറിയ പോലൊരു രോഗം വന്നാൽ ഇന്ന് കൊച്ചി ഒരു ശവപ്പറമ്പ് ആകില്ലേ? വെറുമൊരു കൊതുകിനെ അമർച്ച ചെയ്യാൻ കഴിയാത്ത സർക്കാരിന് എങ്ങനെയാണ് പൗരന്റെ സുരക്ഷ ഉറപ്പ് വരുത്താനാകുക??
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക