ഇടുക്കി: രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിച്ചുവെന്നും മറ്റൊരു പാര്‍ട്ടിയിലേക്ക് താന്‍ പോകില്ലെന്നും ദേവികുളം മുന്‍ എം എല്‍ എയും സി പി എം നേതാവുമായ എസ് രാജേന്ദ്രന്‍. പാര്‍ട്ടിയില്‍ താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുണ്ട്. താന്‍ മാറി നില്‍ക്കുമ്പോള്‍ അവര്‍ക്ക് അവസരം ലഭിക്കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. എന്താണ് പാര്‍ട്ടിയെന്നും രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അറിയാത്ത കാലത്താണ് സിപിഎമ്മില്‍ ചേര്‍ന്നത്. അതിനാല്‍ മറ്റ് പാര്‍ട്ടിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. വേറെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് യോജിച്ചുപോകാന്‍ സാധിക്കില്ലെന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്ക് എതിരായിട്ടുള്ള പ്രചരണങ്ങൾ കൂടുതലും നടത്തിയതെന്നും പുറത്താക്കൽ നടപടി താൻ പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞദിവസമാണ് എസ് രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഡ് ചെയ്യണമെന്ന ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിക്കുകയായിരുന്നു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചുവെന്നും, ജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ് രാജേന്ദ്രനെതിരെ ജില്ലാ നേതൃത്വം പരാതി നല്‍കിയത്. ജനുവരി ആദ്യവാരം ഇടുക്കിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. കൂടാതെ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാന്‍ എസ് രാജേന്ദ്രൻ തയ്യാറാകാത്തതും സസ്പെന്‍ഷനിലേക്ക് വഴിവെച്ചു.