നടന്‍ ദിലീപിന്‍റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിനെതിരെ കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന. കുറ്റാരോപിതനായ വ്യക്തി മാധ്യമങ്ങള്‍ തന്നെ വ്യക്തിഹത്യ നടത്തുകയാണെന്നും ഇത് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് ഒരു ഹര്‍ജി നല്‍കിയാല്‍ പ്രഥമ ദൃഷ്ട്യാ എടുത്ത് ചവറ്റു കുട്ടയിൽ ഇടേണ്ട ഹർജിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഡിജിപിക്ക് കൈമാറിയിരിക്കുന്നു. അന്വേഷണ ഉത്തരവ് വന്നപ്പോഴേക്കും നികേഷ് കുമാറിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്തു.
പോലീസ് ആർക്ക് വേണ്ടിയാണ് കളിക്കുന്നത് എന്ന് ഇനിയും ആർക്കെങ്കിലും സംശയമുണ്ടോ എന്ന് കെ കെ ഷാഹിന ഫേസ്ബുക്കില്‍ കുറിച്ചു. നികേഷ് കുമാര്‍, ഇരയുടെ പക്ഷത്തു അചഞ്ചലമായി നിന്നതിന്, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ശബ്ദിച്ചു കൊണ്ടേയിരുന്നതിന് നിങ്ങൾക്ക് കിട്ടിയ പുരസ്കാരമായി ഇത് കണക്കാക്കണം. ചരിത്രത്തിൽ പോരാളിയുടെ സ്ഥാനത്ത് നാളെ നിങ്ങളുടെ പേരായിരിക്കും രേഖപ്പെടുത്തപ്പെടുക. സ്ത്രീ പക്ഷരാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിച്ചവർ ഒറ്റുകാരാണെന്ന് ചരിത്രം നാളെ വിലയിരുത്തുമെന്നും ഷാഹിന പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇന്നും ഇന്നലെയുമായി കോടതിയിൽ നടന്ന വ്യവഹാരങ്ങൾ കണ്ട് നിങ്ങളാരെങ്കിലും ഞെട്ടിയോ? ഞാൻ എന്തായാലും ഞെട്ടിയില്ല. ദിലീപിന്റെ മുന്നിൽ പോലീസ് മുട്ടിലിഴയുന്ന കാഴ്ച നമ്മൾ ഇന്നും ഇന്നലെയും അല്ലല്ലോ കാണാൻ തുടങ്ങിയത്. ദിലീപ് തീരുമാനിക്കും പോലീസ് അനുസരിക്കും എന്നതാണ് അവസ്ഥ. കേസ് അട്ടിമറിച്ചതിൽ മുൻ ഡിജിപി ക്ക് പങ്കുണ്ട് എന്ന രീതിയിലുള്ള ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നിട്ടുണ്ടല്ലോ. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധം നാണം കെട്ട തോൽവിയിലേക്കാണ് കേസ് പോകുന്നത്, അഥവാ കേസിനെ കൊണ്ട് പോകുന്നത് എന്നറിയാൻ പാഴൂർ പടിപ്പുര വരെ ഒന്നും പോണ്ട.
എന്നെ കുറിച്ച് മാധ്യമങ്ങൾ ഒരക്ഷരം പോലും പറയാൻ പാടില്ല എന്നാവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിൽ ഒരു ഹർജി കൊടുത്തിരുന്നല്ലോ. സാധാരണ ഗതിയിൽ പ്രഥമ ദൃഷ്ട്യാ എടുത്ത് ചവറ്റു കുട്ടയിൽ ഇടേണ്ട ഹർജിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഡിജിപിക്ക് കൈമാറി. അന്വേഷണം നടത്തി റിപ്പോർട്ട് കൊടുക്കാനെ പറഞ്ഞിട്ടുള്ളൂ, പക്ഷേ പോലീസ് എന്ത് ചെയ്തു? നികേഷിനെതിരെ കേസെടുത്തു. എന്തിന്? IPC section 228 A (3)അനുസരിച്ചാണ് കേസ്. അതായത് വിചാരണ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയം വിചാരണ കോടതിയുടെ അനുമതി ഇല്ലാതെ പ്രസിദ്ധീകരിച്ചാൽ കേസെടുക്കാനുള്ള വകുപ്പാണിത്. കേസിന് ആധാരമായ വസ്തുത എന്താ? ബാലചന്ദ്ര കുമാറുമായി നികേഷ് നടത്തിയ ഇന്റർവ്യൂ. ആരാണ് ഈ ബാലചന്ദ്ര കുമാർ? അയാൾ പ്രോസീക്യൂഷൻ സാക്ഷിയാണോ?അല്ല, പ്രതിയാണോ? അല്ല. വിചാരണാകോടതിയുമായി തത്കാലം അയാൾക്ക് ഒരു ബന്ധവുമില്ല.എന്നിട്ടും കേസെടുത്തു.
കേസിന്റെ വിചാരണാ നടപടികൾ റിപ്പോർട്ട് ചെയ്യാനാണ് മാധ്യമങ്ങൾക്ക് അനുവാദം ഇല്ലാത്തത്. ഒരു കേസിലും സാക്ഷിയല്ലാത്ത,മുഖ്യമന്ത്രിക്ക് പരാതി കൊടുത്ത ഒരു പൗരനെ ഇന്റർവ്യൂ ചെയ്യാൻ മാധ്യമങ്ങൾക്ക് അവകാശമില്ലേ? FIR ൽ പരാതിക്കാരൻ ആരാണെന്ന് കൂടി അറിഞ്ഞാലേ പോലീസിന്റെ പ്രതിബദ്ധത ശരിക്കും മനസ്സിലാവൂ. പരാതിക്കാരൻ പോലീസ് തന്നെ, suo moto ആണ് കേസ്. പരാതി കിട്ടാനൊന്നും ഞങ്ങൾ wait ചെയ്തില്ലെന്നേ, കേട്ടപാടി അങ്ങ് ചാടി ഇറങ്ങി FIR ഇട്ടു.
പോലീസ് ആർക്ക് വേണ്ടിയാണ് കളിക്കുന്നത് എന്ന് ഇനിയും ആർക്കെങ്കിലും സംശയമുണ്ടോ?
സ്വന്തം പണി വെടിപ്പായി ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്ന രീതി എന്തായാലും കേരളത്തിൽ ഇല്ല എന്നൊക്കെ മറ്റ് സംസ്ഥാനങ്ങളിലെ സുഹൃത്തുക്കളോട് വീമ്പ് പറഞ്ഞിരുന്നു. അതൊക്കെ മാറ്റി പറയാൻ സമയമായി.
നികേഷിന് ഐക്യദാർഢ്യം. Dear friend, take it as a badge of honour. ഇരയുടെ പക്ഷത്തു അചഞ്ചലമായി നിന്നതിന്, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ശബ്ദിച്ചു കൊണ്ടേയിരുന്നതിന് നിങ്ങൾക്ക് കിട്ടിയ പുരസ്കാരമായി ഇത് കണക്കാക്കണം. ചരിത്രത്തിൽ പോരാളിയുടെ സ്ഥാനത്ത് നാളെ നിങ്ങളുടെ പേരായിരിക്കും രേഖപ്പെടുത്തപ്പെടുക
സ്ത്രീ പക്ഷരാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിച്ചവർ ഒറ്റുകാരാണെന്ന് ചരിത്രം നാളെ വിലയിരുത്തും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക