കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടിയും ദിലീപിന്‍റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യരില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടി. മുന്‍ ഭാര്യയും അഭിഭാഷകരും തമ്മിലുള്ള സംഭാഷണം ഫോണില്‍ ഉണ്ടെന്നും അതിനാല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയാല്‍ അത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ദിലീപ് കോടതിയില്‍ അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മഞ്ജുവില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ തേടിയത്. എന്നാൽ അത്തരത്തിലുളള സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒന്നോ രണ്ടോ വട്ടം സംസാരിച്ചെതെന്നുമാണ് മഞ്ജു നല്‍കിയ മൊഴിയെന്നാണ് പുറത്ത് വരുന്ന വിവരം.
അതേസമയം, ദിലീപിന്റെ ഫോണുകള്‍ മുംബൈയില്‍ നിന്ന് ഇന്ന് നാട്ടിലെത്തിക്കും. ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് രജിസ്റ്റാര്‍ക്ക് മുന്‍പില്‍ ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫോണുകള്‍ ഹാജരാക്കിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഫോണ്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫോണുകള്‍ ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെയും ദിലീപിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പഴയ ഫോണിന് പകരം പുതിയ ഫോണുകള്‍ നല്‍കി ദിലീപ് അന്വേഷണ സംഘത്തെ കബളിപ്പിക്കുകയായിരുന്നു. ദിലീപ്, സഹോദരൻ അനൂപ്, സൂരജ് അടക്കം മൂന്ന് പ്രതികൾക്കാണ് ക്രൈംബ്രാഞ്ച് ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയത്. ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഗൂഡാലോചനയുടെ നിർണ്ണായക തെളിവുകൾ ലഭിക്കുമായിരുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ ആണെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ.