ചെന്നൈ: എല്‍ ടി ടി ഇ തിരിച്ചുവരവിനായി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ബാങ്കുകളില്‍ നിന്നും എല്‍ ടി ടി അനുഭാവികളോട് പണം പിന്‍വലിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിലൂടെ പ്രവര്‍ത്തകരെ ഏകോപിപ്പിക്കാന്‍ ശ്രമം നടത്തുകയാണെന്നുമാണ് കേന്ദ്ര ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. തമിഴ്നാട്ടില്‍ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. ശ്രീലങ്ക സ്വദേശിനി ഉള്‍പ്പെടെ 5 പേരെ വ്യാജ പാസ് പോര്‍ട്ടുമായി ചെന്നൈയില്‍ നിന്നും പിടികൂടിയിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് എല്‍ ടി ടി ഇ ബന്ധത്തിന്‍റെ സൂചന ലഭിച്ചത്.
എല്‍ ടി ടി ഇ സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഇതിന്‍റെ പ്രവര്‍ത്തനം രഹസ്യമായി നടക്കുന്നുണ്ടെന്നാണ് എന്‍ ഐ എ നല്‍കുന്ന മുന്നറിയിപ്പ്. എല്‍ ടി ടി ഇയുടെ പ്രവര്‍ത്തനത്തിന് വേണ്ടി വിദേശരാജ്യങ്ങളില്‍ നിന്നും ശേഖരിച്ചേക്കുന്ന വന്‍ തുകകള്‍ ഇപ്പോഴും ഇന്ത്യയിലെ പല ബാങ്കുകളിലുമുണ്ട്. ഈ പണം ശേഖരിക്കുവാനായി തമിഴ്നാട്ടിലെത്തിയ ആളുകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മേരി ഫ്രാൻസിസ്കയെന്ന ശ്രീലങ്കൻ വനിതയെ ചെന്നൈ വിമാനത്താവളത്തിൽവെച്ച് കഴിഞ്ഞവർഷം ഒക്ടോബറിലാണ് അറസ്റ്റുചെയ്തത്. കെന്നിസ്റ്റൺ ഫെർണാണ്ടോ, കെ. ഭാസ്കരൻ, ജോൺസൺ സാമുവൽ, എൽ. സെല്ലമുത്തു എന്നിവരും പിന്നാലെ പിടിയിലാവുകയായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് ഈ കേസ് എന്‍ ഐ എ ഏറ്റെടുത്തത്. തമിഴ്‌നാട്ടില്‍ എൽ ടി ടി ഇ അനുഭാവികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദബന്ധം സ്ഥിരീകരിച്ചാൽ കർശനനടപടിയുണ്ടാകുമെന്ന് എന്‍ ഐ എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.