കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ 6 ഫോണുകളും കോടതിയില്‍ ഹാജരാക്കി. രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള 6 ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഫോണ്‍ ഹാജരാക്കിയില്ലെങ്കില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ദിലീപ് ഫോണുകൾ കൈമാറിയത്. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച നാലാം നമ്പര്‍ ഫോണ്‍ പ്രോസിക്യൂഷന്‍ ഇന്ന് ആവശ്യപ്പെടും. എന്നാല്‍ ഫോണുകള്‍ പരിശോധിക്കാനുള്ള ഏജന്‍സിയെ ഹൈക്കോടതി ഇന്ന് തീരുമാനിക്കും.
അന്വേഷണ ഉദ്യോഗസ്ഥര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ദിലീപ് ഫോണ്‍ നല്കാന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍ ഭാര്യയും അഭിഭാഷകരും തമ്മിലുള്ള സംഭാഷണം ഫോണില്‍ ഉണ്ടെന്നും അതിനാല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയാല്‍ അത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നുമായിരുന്നു ദിലീപ് കോടതിയെ ആദ്യം അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ദിലീപിന്‍റെ മുന്‍ ഭാര്യയായ മഞ്ജു വാര്യരില്‍ നിന്നും കഴിഞ്ഞ ദിവസം വിവരങ്ങള്‍ തേടിയിരുന്നു. എന്നാൽ സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒന്നോ രണ്ടോ വട്ടം സംസാരിച്ചെതെന്നുമാണ് മഞ്ജു നല്‍കിയ മൊഴി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദിലീപ് ഫോൺ കൈമാറാൻ തയാറാകാത്തതിന് പിന്നിൽ വ്യക്തമായ പദ്ധതിയുണ്ടെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നു. ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകളിൽ ചിലത് പ്രതികൾ ഒരു വർഷത്തിലധികമായി ഉപയോഗിക്കുന്നവയാണ്. ഈ ഫോണ്‍ നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ഉപയോഗിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. പ്രതി ദിലീപ് ഉയോഗിച്ചിരുന്ന ഫോണുകളിലെ മുഴുവൻ കോളുകളും ക്രൈം ബ്രാഞ്ച് ശേഖരിച്ചു വരികയാണ്.