കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്കാണ് ആദ്യം തീരുമാനിച്ചതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം നാളെ അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദിലീപിന്‍റെയും മറ്റ് പ്രതികളുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് ഏത് ലാബിലാണ് അയക്കേണ്ടതെന്ന കാര്യത്തിലും ഹൈക്കോടതി നാളെ തീരുമാനം അറിയിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി വെക്കുന്നതിനനുസരിച്ച് പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം കൂടുതലാണെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, തന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത എല്ലാ ഗാഡ്ജറ്റുകളും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലാണുള്ളതെന്നും അമ്മയെ ഒഴികെ കുടുംബത്തിലെ എല്ലാവരെയും പ്രതിച്ചേര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചു. കേസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞ ദിലീപ് കേസ് ഒരു കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍ പിള്ളയാണ് കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അതോടൊപ്പം, ഫോണുകൾ പൊലിസിന് വിട്ടു നൽകിയാൽ അതിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്നും ജാമ്യഹർജിയിൽ തീരുമാനം വന്ന ശേഷമേ ഫോണുകൾ കൈമാറാന്‍ പാടുള്ളുവെന്നും രാമൻപിള്ള വാദിച്ചു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് ഫോണിലെ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ജസ്റ്റിസ് ഗോപിനാഥാണ് കേസ് പരിഗണിച്ചത്.