ചെന്നൈ: ഒമൈക്രോണ്‍ വ്യാപനം തുടരുമ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവാദം നല്‍കി തമിഴ്നാട് സര്‍ക്കാര്‍. ഇതിനായി പുതിയ മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തു. സ്കൂളിലെ എല്ലാ ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്നും 15 ന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ ഒരു ഡോസ് വാക്സിന്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ, രക്ഷാകർത്താക്കൾ എന്നിവർക്ക് സ്കൂളുകളില്‍ നിന്ന് സാനിറ്റൈസർ നിര്‍ബന്ധമായും നല്‍കണമെന്നും ഉത്തരവിലുണ്ട്.
വിദ്യാര്‍ഥികളും അധ്യാപകരും മാസ്ക് ധരിക്കുക, കൈകള്‍ എപ്പോഴും സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കുക, കൂട്ടം കൂടി ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്കൂളിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ രക്ഷിതാകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം, കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും സ്‌കൂളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജരാകരുതെന്നും മാർഗ്ഗനിർദ്ദേശത്തില്‍ പറയുന്നു. എല്ലാ സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ മാര്‍ഗരേഖകള്‍ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡെപ്യൂട്ടി ഡയറക്ടർമാർ, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർമാർ, മുനിസിപ്പൽ ഹെൽത്ത് ഓഫീസർമാർ എന്നിവർക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് താഴെയെത്തി. 1,67,059 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 11.69 ശതമാനമാണ് ടിപിആറെങ്കിലും കൊവിഡ് മരണ സംഖ്യ ഉയരുകയാണ്. ഇന്നലെ മാത്രം 1192 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 42000 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ പതിനായിരത്തിന് മുകളിലാണ് ദിനംപ്രതി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.