ഡല്‍ഹി: ആർബിഐയുടെ നിയന്ത്രണത്തില്‍ ഡിജിറ്റൽ കറന്‍സി പുറത്തിറങ്ങുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 2022 -23 ലെ ബജറ്റ് അവതരണത്തിലാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൂർണ്ണമായും ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലായിരിക്കും പുതിയ ഡിജിറ്റൽ കറൻസിയുണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്‍റെ വളര്‍ച്ചക്ക് ഡിജിറ്റല്‍ കറന്‍സി ഉത്തനുണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 'ഡിജിറ്റല്‍ റൂപി' പുറത്തിറക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
ബിറ്റ് കോയിന്‍, എഥീറിയന്‍ പോലുള്ള ഡിജിറ്റലിടങ്ങളില്‍ പണം നിക്ഷേപിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ തുടക്കം മുതല്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ബജറ്റ് അവതരണത്തില്‍ ഒന്നും തന്നെ പരാമര്‍ശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അധികം വൈകാതെ തന്നെ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലോക്‌ചെയിന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളെ ഉള്‍പ്പെടുത്തിയായിരിക്കും ആര്‍ ബി ഐയുടെ ഡിജിറ്റല്‍ സമ്പദ്ഘടന നടപ്പിലാക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊവിഡ് പ്രതിസന്ധികളെക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കൊവിഡ് വ്യാപനം സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും വാക്‌സിനേഷന്‍ വ്യാപകമായി നടത്തിയത് ഗുണം ചെയ്തുവെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം ഏറെ വളര്‍ച്ച നേടിയെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. അടുത്ത 25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യംവെച്ചുളള വികസന പദ്ധതികളുടെ ബ്ലൂപ്രിന്റാണ് ഇത്തവണത്തെ ബജറ്റെന്നും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി പി എം ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിക്കുകയാണെന്നും ബജറ്റ് അവതരണത്തിന്‍റെ തുടക്കത്തില്‍ തന്നെ മന്ത്രി വ്യക്തമാക്കി.