അമൃത്സര്‍: പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് സുനില്‍ ജാക്കര്‍. അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ടുപോയപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് തനിക്കാണെന്നാണ് സുനില്‍ ജാക്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിങ് ചന്നിക്കും പി സി സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനും പത്തില്‍ കുറവ് എല്‍ എല്‍ എമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ആ വോട്ടെടുപ്പില്‍ തനിക്ക് 46 എം എല്‍ എമാരാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് സുനില്‍ ജാക്കറിന്‍റെ പ്രസ്താവന.
'അമരീന്ദര്‍ സിംഗ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചപ്പോള്‍ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് എം എല്‍ എമാരോട് ചോദിച്ചിരുന്നു. എന്നെ മുഖ്യമന്ത്രിയാക്കാനാണ് 46 എം എല്‍ എമാര്‍ ആവശ്യപ്പെട്ടത്. സുഖ്ജീന്തർ സിങ് രൺധാവക്ക് 16 പേരുടെ പിന്തുണയും പ്രണീത് കൗറിന് 12 പേരും പിന്തുണയും ലഭിച്ചു. എന്നാല്‍ ചന്നിക്ക് 2 വോട്ടും, സിദ്ദുവിനും 6 വോട്ടുമാണ് ലഭിച്ചത്. എന്നാല്‍ എനിക്ക് മുഖ്യമന്ത്രിസ്ഥാനം നിഷേധിക്കപ്പെടുകയാണുണ്ടായത്. ഞാന്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പിന്തുണയാണ് ലഭിച്ചത്. അതില്‍ വളരെ സന്തോഷവാനാണ്' - സുനില്‍ ജാക്കര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ചരണ്‍ജിത് സിംഗ് ചന്നി രണ്ട് സീറ്റിലാണ് ഇത്തവണ ജനവിധി തേടുക. ബദൗര്‍ മണ്ഡലത്തില്‍ നിന്നും ചാംകൗർ സാഹിബ് മണ്ഡലത്തില്‍ നിന്നുമാണ് ചന്നി മത്സരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി ചന്നിയുടെ മണ്ഡലം ചാംകൗർ സാഹിബാണ്. ബദൗര്‍ മണ്ഡലം പാര്‍ട്ടിക്ക് അത്ര സുരക്ഷിതമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടുമാത്രമാണ് കോണ്‍ഗ്രസിന് ഈ മണ്ഡലത്തില്‍ നിന്നും ലഭിച്ചത്. ഈ മേഖലയിൽ ആം ആദ്മി പാർട്ടിക്കാണ് സ്വാധീനമുള്ളത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതും സുനില്‍ ജാക്കറുടെ പുതിയ വെളിപ്പെടുത്തലുമെല്ലാം കോണ്‍ഗ്രസിന്‍റെ മുന്നിലുള്ള വെല്ലുവിളികളാണ്.