കൊച്ചി: ദിലീപിന്‍റെ ഫോണ്‍ പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കാന്‍ ആലുവ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം. 6 ഫോണുകളും ഈ ലാബില്‍ തന്നെയായിരിക്കും പരിശോധിക്കുക. കഴിഞ്ഞ ദിവസം ഫോണ്‍ പരിശോധനക്ക് അയക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് വാദങ്ങളാണ് കോടതിയില്‍ നടന്നത്. ആലുവ കോടതിയിൽവെച്ച് ഫോൺ തുറക്കാനാകില്ലെന്ന് തടസവാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. പ്രതികൾ കൈമാറിയ ഫോണിന്‍റെ പാറ്റേൺ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. എന്നാല്‍ പ്രോസികൂഷന്‍റെ ഈ വാദം കോടതി തള്ളുകയായിരുന്നു.
കോടതിയില്‍ വെച്ച് ഫോണുകള്‍ തുറക്കരുതെന്നും പ്രോസിക്യൂഷന്‍ കൃത്രിമം കാണിക്കുമെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കോടതി ഫോണുകള്‍ പരിശോധിച്ചാല്‍ മതിയെന്നും ഫോണുകള്‍ നേരിട്ട് കൈയില്‍ തരേണ്ടതില്ലെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിച്ചു. കോടതിയില്‍ എല്ലാവരുടെയും മുന്‍പില്‍ വെച്ച് ഫോണ്‍ പരിശോധിക്കുന്നതിന് എന്താണ് പ്രശ്നമെന്ന് പ്രതിഭാഗത്തോട് കോടതി ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതേസമയം, നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും തുടരന്വേഷണം വലിച്ചു നീട്ടാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണവും ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സലീഷിന്റെ അപകട മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കാണിച്ച് സഹോദരൻ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. ദിലിപീന്‍റെ മൊബൈല്‍ ഫോണുകള്‍ സർവീസ് നടത്തിയിരുന്നത് സലീഷ് ആയിരുന്നു. 2020 ഓഗസ്റ്റ് 30 നാണ് കോടകര സ്വദേശി സലീഷ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ അപടകത്തില്‍ മരിച്ചത്.