കൊച്ചി: ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച രാവിലെ 10.15 ന് വിധി പറയുമെന്ന് ഹൈക്കോടതി. പ്രതിഭാഗത്തിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ ശനിയാഴ്ച്ച 12 മണിക്ക് മുന്‍പ് കോടതിയെ എഴുതി അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. വാദപ്രതിവാദങ്ങള്‍ നാളെ തന്നെ പൂര്‍ത്തിയാക്കണമെന്ന് ഇരുഭാഗങ്ങളോടും കോടതി കര്‍ശനമായി നിര്‍ദേശിച്ചു. തനിക്ക് കുറച്ചു കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യമാണ് എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബൈജു പൌലോസിൻ്റെ ഗൂഢാലോചനയാണ് ഈ കേസെന്ന പ്രതിഭാഗത്തിന്‍റെ വാദം തള്ളിക്കൊണ്ട് കേസിലെ പരാതിക്കാരൻ മാത്രമാണ് ബൈജു പൌലോസെന്നും അല്ലാതെ അയാൾ അന്വേഷണസംഘത്തിൽ ഇല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജിയാണ് കേസ് വാദിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രതിഭാഗത്തിന്‍റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. ഗൂഡാലോചന കേസിന്‍റെ എഫ് ഐ ആറില്‍ ഊന്നിയുള്ള വാദം രണ്ട് മണിക്കൂറാണ് ഇന്നലെ നീണ്ടുനിന്നത്. സി ഐ സുദർശന്‍റെ കൈ വെട്ടുമെന്നും ബൈജു പൗലോസിനെ വണ്ടി ഇടിപ്പിച്ചു കൊല്ലുമെന്നും പറഞ്ഞിട്ടില്ലെന്ന വാദത്തില്‍ ദിലീപ് ഉറച്ചു നില്‍ക്കുകയാണ്. ബാലചന്ദ്രകുമാർ സാക്ഷിയല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി കെട്ടിച്ചമച്ച കഥയാണിതെന്നുമാണ് ദിലീപ് കോടതിയില്‍ വാദിച്ചത്.