കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ശബ്ദ പരിശോധനക്ക് ഹാജരാക്കും. ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം പരിഗണിച്ചാണ് ആലുവ മജിസ്ട്രേറ്റ് കോടതി അനുവാദം നല്‍കിയത്. തുടര്‍ന്ന് ദിലീപിന്‍റെയും മറ്റ് പ്രതികളുടെയും വീട്ടില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചു. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദ പരിശോധന നടത്തുക. ദിലീപിന്‍റെ അഭിഭാഷകന്‍ ശബ്ദ പരിശോധയെ ആദ്യം എതിര്‍ത്തിരുന്നുവെങ്കിലും തിങ്കളാഴ്ച ഒഴികെ ഏത് ദിവസവും പരിശോധനക്ക് ഹാജരാകാമെന്ന് കോടതിയെ അറിയിച്ചു.
അതേസമയം, ഗൂഡാലോചനക്കേസില്‍ സര്‍ക്കാര്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിഭാഗത്തിന് കൂടുതലായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എഴുതി നല്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ന് 12 മണിവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇതുകൂടി പരിഗണിച്ചാണ് തിങ്കളാഴ്ച ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുക. വാദപ്രതിവാദങ്ങള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കണമെന്ന് ഇരുഭാഗങ്ങള്‍ക്കും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. എ. ഷാജിയാണ് കേസ് വാദിക്കുന്നത്. സി ഐ സുദർശന്‍റെ കൈ വെട്ടുമെന്നും ബൈജു പൗലോസിനെ വണ്ടി ഇടിപ്പിച്ചു കൊല്ലുമെന്നും പറഞ്ഞിട്ടില്ലെന്ന വാദത്തില്‍ ദിലീപ് ഉറച്ചു നില്‍ക്കുകയാണ്. ബാലചന്ദ്രകുമാർ സാക്ഷിയല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി കെട്ടിച്ചമച്ച കഥയാണിതെന്നുമാണ് ദിലീപിന്‍റെ വാദം.