കൊച്ചി: പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ പ്രസിഡന്‍റിനും പ്രധാന മന്ത്രിക്കും ചീഫ് ജസ്റ്റിസിനും ഉള്‍പ്പെടെ ഉന്നതര്‍ക്ക് നടി കത്തയച്ചു. അനുമതിയില്ലാതെ ദൃശ്യങ്ങള്‍ തുറന്നത് ഞെട്ടിക്കുന്നതാണെന്നും ഇതിലൂടെ തന്‍റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തില്‍ പറയുന്നു. പ്രതിയായ ദിലീപിന്‍റെ കയ്യിൽ ദൃശ്യങ്ങൾ ഉണ്ടെന്ന് സംശയമുണ്ട്. വിദേശത്തേക്ക് ഈ ദൃശ്യങ്ങൾ അയച്ചോ എന്നും പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടി സുപ്രീം കോടതി, പ്രസിഡന്‍റ്, പ്രധാന മന്ത്രി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് കത്തയച്ചത്. കോടതിയില്‍ നിന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ കടുത്ത അനീതിയാണ് തനിക്ക് നേരിടേണ്ടി വന്നിരിക്കുന്നതെന്നും നടി പറഞ്ഞു. എറണാകുളം സെക്ഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. 2019 ഡിസംബര്‍ 20ന് ദൃശ്യങ്ങള്‍ ചോര്‍ന്നതായാണ് സംസ്ഥാന ഫോറന്‍സിക് വിഭാഗം വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ശബ്ദ പരിശോധനക്ക് ഹാജരാക്കും. ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം പരിഗണിച്ചാണ് ആലുവ മജിസ്ട്രേറ്റ് കോടതി അനുവാദം നല്‍കിയത്. തുടര്‍ന്ന് ദിലീപിന്‍റെയും മറ്റ് പ്രതികളുടെയും വീട്ടില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചു. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദ പരിശോധന നടത്തുക. ദിലീപിന്‍റെ അഭിഭാഷകന്‍ ശബ്ദ പരിശോധയെ ആദ്യം എതിര്‍ത്തിരുന്നുവെങ്കിലും തിങ്കളാഴ്ച ഒഴികെ ഏത് ദിവസവും പരിശോധനക്ക് ഹാജരാകാമെന്ന് കോടതിയെ അറിയിച്ചു.