കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കുന്നതിനായി ദിലീപ് ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‍റെ തെളിവുകള്‍ പുറത്ത്. 2017 ൽ അറസ്റ്റിലായപ്പോൾ ജാമ്യം ലഭിക്കാന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജാണ് ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇതിന്‍റെ തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ടു. നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ വഴി അന്നത്തെ ജഡ്ജായിരുന്ന സുനില്‍ തോമസിനെ സ്വാധീനിക്കാനുള്ള ശ്രമമായിരുന്നു നടന്നത്. മികച്ച ന്യായാധിപനെന്നു പേരുകേട്ട സുനില്‍ തോമസിനെ സ്വാധീനിക്കണമെങ്കില്‍ അടുത്ത ബന്ധമുള്ളവരെ കണ്ടെത്തണമെന്ന് സൂരജ് സംവിധായകന്‍ ബാലചന്ദ്ര കുമാറിനോട് പറയുന്നതിന്‍റെ ചാറ്റ് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തെ അന്വേഷണ സംഘത്തിന് ഈ വാട്‌സ്ആപ്പ് ചാറ്റ് ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.
"2017 സെപ്റ്റംബര്‍ 13 ന് രാത്രി 10 മണി കഴിഞ്ഞാണ് സൂരജ് ബാലചന്ദ്രകുമാറിന്റെ ഫോണിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചത്. 'എനി ചാന്‍സ് റ്റു നോ, വണ്‍ മിസ്റ്റര്‍ വിന്‍സന്‍ സാമുവല്‍, നെയ്യാറ്റിന്‍കര ബിഷപ്പ് ' എന്നാണ് സുരാജ് അയച്ചിരിക്കുന്ന സന്ദേശം. ഇതിന് അറിയാമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ പോയി കാണാം എന്നും പിറ്റേന്ന് ബാലചന്ദ്രകുമാര്‍ മറുപടി നല്‍കി. എന്നാല്‍ ബിഷപ്പിനെ കാണേണ്ട ആവശ്യമില്ല ഈ ബിഷപ്പുമായി ഏറ്റവും അടുപ്പമുള്ള ഒരാളെ കണ്ടെത്തുക എന്ന നിര്‍ദ്ദേശമാണ് ബാലചന്ദ്രകുമാറിന് സൂരജ് നല്‍കിയത്. ജഡ്ജുമായി ഈ ബിഷപ്പിന് വളരെ അടുപ്പമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. തുടർന്ന് ബിഷപ് ഹൗസിൽ എത്തുകയും ഫോൺ നമ്പർ ഉൾപ്പെടെ ശേഖരിച്ച് സൂരജിന് കൈമാറുകയും ചെയ്തതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തി" എന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗുഢാലോചന നടത്തിയെന്നതിന്‍റെ കൂടുതല്‍ തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ ഹൈക്കോടതി വിധി പറയും.