ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചരണ്‍ജിത് സിംഗ് ചന്നിയെ തെരഞ്ഞെടുത്തു. ലുധിയാനയില്‍ വെച്ച് നടന്ന വെര്‍ച്വല്‍ റാലിയില്‍ രാഹുല്‍ ഗാന്ധിയാണ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ ഒപ്പംനിര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. പഞ്ചാബിലെ ജനങ്ങളാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ചന്നിയെ ആലിംഗനം ചെയ്തുകൊണ്ടാണ് സിദ്ദു പ്രഖ്യാപനത്തെ വരവേറ്റത്. ചരണ്‍ജിത് സിംഗ് ചന്നി നാലുമാസംകൊണ്ട് മികച്ച ഭരണമാണ് കാഴ്ച്ചവെച്ചതെന്നും തുടര്‍ന്നും അദ്ദേഹത്തിന് മികച്ച രീതിയില്‍ സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നും പഞ്ചാബ് പി സി സി അധ്യക്ഷന്‍കൂടിയായ സിദ്ദു പറഞ്ഞു. സാധാരണ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാറില്ല. എന്നാല്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുളള അധികാര വടംവലി രൂക്ഷമായിരുന്നു. സിദ്ദുവിനുപുറമേ മുന്‍ പി സി സി അധ്യക്ഷന്‍ സുനില്‍ ത്സാക്കറും മുഖ്യമന്ത്രിയാകാനുളള അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ച് തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് ഫെബ്രുവരി 20-നാണ് നടക്കുക. ചന്നി രണ്ട് മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടും. ബദൗര്‍ മണ്ഡലത്തില്‍ നിന്നും ചാംകൗർ സാഹിബ് മണ്ഡലത്തില്‍ നിന്നുമാണ് ചന്നി മത്സരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി ചന്നിയുടെ മണ്ഡലം ചാംകൗർ സാഹിബാണ്. ബദൗര്‍ മണ്ഡലം പാര്‍ട്ടിക്ക് അത്ര സുരക്ഷിതമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടുമാത്രമാണ് കോണ്‍ഗ്രസിന് ഈ മണ്ഡലത്തില്‍ നിന്നും ലഭിച്ചത്. ഈ മേഖലയിൽ ആം ആദ്മി പാർട്ടിക്കാണ് സ്വാധീനമുള്ളത്.