ലീലാ മൈതാനം. സായംസന്ധ്യ. റിപ്പബ്ലിക്ക് ദിനത്തിന്റെ പിറ്റേ ദിവസം. ദേശീയ പ്രതിരോധ ഫണ്ട് സമാഹരിക്കാനായി നടത്തിയ പരിപാടി. പ്രസിഡന്റ് ഡോ. എസ്. രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു, ക്യാബിനറ്റ് മന്ത്രിമാർ, സിനിമാരംഗത്തെ പ്രമുഖരായ ദിലീപ്‌കുമാർ, ദേവാനന്ദ്, രാജ് കപൂർ, ഗായകരായ മുഹമ്മദ് റാഫി, ഹേമന്ദ്‌കുമാർ തുടങ്ങി വേദിയിലും സദസിലുമായി പ്രമുഖരുടെ നീണ്ട നിര. മൈതാനം തിങ്ങിനിറഞ്ഞ് ജനങ്ങള്‍. ഗായിക ലതാ മങ്കേഷ്‌കർ മൈക്കിനരികിലേക്ക്. അവരുടെ കണ്‌ഠത്തിൽനിന്ന് ആ ഗാനം ഒഴുകിയെത്തി– ‘ഏ മേരേ വതൻ കെ ലോകോ’.... പാട്ട് അവസാനിച്ചപ്പോഴേക്കും പ്രധാനമന്ത്രി നെഹ്‌റുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അത്രമാത്രം ശക്തമായിരുന്നു ആ വരികളും ഈണവും ലതയുടെ ശബ്ദവും. ഒരു യഥാർത്ഥ ഇന്ത്യയെ ഈ ഗാനം മുഴുവനായി ചലിപ്പിക്കുമെന്ന് നെഹ്‌റു ആ വേളയിൽ അഭിപ്രായപ്പെട്ടു. നെഹ്‌റു ലതയോടു പറഞ്ഞു 'ലതാ... നീയെന്നെ കരയിച്ചുവല്ലോ...'. ആ കണ്ണിലെ നനവിനോളം വലിയ അംഗീകാരം തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു പിന്നീട് ലതാ മങ്കേഷ്കര്‍ ആ സംഭവത്തെകുറിച്ച് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1962-ലെ ഇന്ത്യ - ചൈന യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട ഇന്ത്യൻ സൈനികർക്ക് ആദരവ് അർപ്പിക്കാനായി കവി പ്രദീപാണ് 'ഏ മേരേ വതൻ കെ ലോകോ' എഴുതിയത്. സി രാമചന്ദ്രയായിരുന്നു ഈണം നല്‍കിയിരുന്നത്. ദേശാഭിമാനം തുളുമ്പുന്ന ആ പാട്ടിൽ രക്‌തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിക്കുന്നതിനൊപ്പം ഇന്ത്യക്കാർ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ആഹ്വാനംചെയ്യുന്നുണ്ട്. അവസാന ഭാഗത്തെ 'ജയ്‌ഹിന്ദ് ജയ്‌ഹിന്ദ് കി സേന, ജയ്‌ഹിന്ദ്, ജയ്‌ഹിന്ദ്, ജയ്‌ഹിന്ദ്...' എന്ന ഈരടികളാണ് നെഹ്റുവിന് ഏറെ പ്രിയപ്പെട്ടത്. പരിപാടി കഴിഞ്ഞ് ഈ ഗാനത്തിന്റെ ഒരു കോപ്പി അപ്പോൾതന്നെ നെഹ്‌റുവിനു സമ്മാനിച്ചാണു പരിപാടി അവസാനിപ്പിച്ചത്.