ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ 'ആദാമിന്റെ മകന്‍ അബു'വിലെ നായക കഥാപാത്രത്തിന് നിമിത്തമായ മട്ടന്നൂര്‍ പരിയാരം ഹസ്സന്‍മുക്കിലെ കെ. പി. അബൂട്ടി അന്തരിച്ചു. ഞായറാഴ്ച രാവിലെ ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. അത്തറും കടലയും വില്പന നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ ജീവിതം സിനിമയിലേക്ക് പകർത്തുകയായിരുന്നു.
സിനിമയുടെ സംവിധായകൻ സലീം അഹമ്മദ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. 'കെ.പി. അബൂട്ടിക്ക പരിയാരം ഹസ്സന്‍മുക്ക് ഇന്ന് കാലത്ത് മരണപെട്ടു. പണ്ട് പാലോട്ടുപള്ളിയിലും പരിസരങ്ങളിലും വഴിയോരത്ത് അത്തറുകളും യുനാനി മരുന്നുകളും മതഗ്രന്ഥങ്ങളും രാശിക്കല്ലുകളും വില്‍പ്പന നടത്തിയിരുന്ന അബൂട്ടിക്കായുടെ രീതികളായിരുന്നു ആദാമിന്റെ മകന്‍ അബുവിലെ അബുവിന് പകര്‍ന്ന് നല്‍കിയത്. അല്ലാഹു ആ സാധു മനുഷ്യന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ', എന്ന് സലീം അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്‍, തന്റെ സാമ്പത്തിക പരാധീനതകൾക്കിടയിലും മെക്കയിൽ ഹജ്ജു കർമം നിർവഹിക്കാനുണ്ടാകുന്ന മോഹവും, അതിനെ തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച ചിത്രത്തിനുള്ള 2010 - ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ മലയാള ചലച്ചിത്രമാണ് ആദാമിന്റെ മകൻ അബു. 2011-ലെ ഓസ്കാർ പുരസ്കാരത്തിന്റെ മികച്ച വിദേശ ചിത്രങ്ങളുടെ മത്സരത്തിലേക്ക് ഇന്ത്യന്‍ സർക്കാറിന്റെ ഔദ്യോഗിക ചലച്ചിത്ര എൻട്രിയായി ഈ ചിത്രത്തെ സർക്കാർ നാമനിർദ്ദേശം ചെയ്തിരുന്നുവെങ്കിലും അന്തിമ പട്ടികയില്‍ ഇടംപിടിക്കാനായില്ല.