കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. നാട്ടുകാരുടെ വലിയ സഹകരണമാണ് തനിക്ക് ലഭിച്ചതെന്നും കൃത്യമായ സമയത്ത് ആശുപത്രിയിലെത്തിയതിനാല്‍ രണ്ടാം ജന്മം സാധ്യമായെന്നും വാവ സുരേഷ് പറഞ്ഞു. ആശുപത്രി വിട്ടതിനുപിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഹോസ്പിറ്റലിലെത്തിയാതൊന്നും എനിക്ക് ഓര്‍മ്മയില്ല. നാലുദിവസം കഴിഞ്ഞാണ് ബോധം വരുന്നതുതന്നെ. 16 തവണ പാമ്പുകടിയേറ്റ് ചികിത്സയില്‍ കിടന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കെയര്‍ ലഭിച്ചത് കോട്ടയത്തുനിന്നാണ്. ഡോക്ടര്‍മാരും മന്ത്രി വി എന്‍ വാസവനും കൂടെതന്നെയുണ്ടായിരുന്നു. ഇവര്‍ എന്റെ കണ്‍കണ്ട ദൈവങ്ങളാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി'- വാവ സുരേഷ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാമ്പുപിടുത്തത്തിന്റെ രീതി മാറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് പിന്നീട് ആലോചിച്ച് തീരുമാനിക്കും. എന്തായാലും മരണംവരെ പാമ്പുപിടുത്തം തുടരുക തന്നെ ചെയ്യും എന്നായിരുന്നു വാവ സുരേഷ് മറുപടി നല്‍കിയത്. 'ഒരാള്‍ക്ക് അപകടം പറ്റുമ്പോള്‍ സുരക്ഷിതമായ പാമ്പുപിടുത്തം ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് കഥകളിറങ്ങുന്നുണ്ട്. 2006-ല്‍ ഞാന്‍ വനംവകുപ്പിന് ട്രെയിനിംഗ് കൊടുത്തിട്ടുണ്ട്. അന്നൊന്നും ഒരു പാമ്പുപിടുത്തക്കാരെയും കണ്ടിട്ടില്ല.
ഈ പണിയില്‍ സുരക്ഷിതത്വം എന്നൊന്നില്ല. ശാസ്ത്രീയമായി പാമ്പുപിടിച്ച് കടിയേറ്റ് രഹസ്യമായി ചികിത്സതേടിയവരെ എനിക്കറിയാം. എന്റെ രീതികള്‍ മാറ്റുന്ന കാര്യം ആലോചിച്ച് തീരുമാനിക്കാം. നിലവില്‍ എനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്കുപിന്നില്‍ വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്‍റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നോട് ജനങ്ങള്‍ക്കുളളത് സ്‌നേഹമാണ്. അതിനെ ആരാധനയെന്ന് വിളിക്കരുത്'- വാവ സുരേഷ് കൂട്ടിച്ചേര്‍ത്തു.