മുസ്ലീംങ്ങളാണ് ഇന്ത്യയില്‍ കൊറോണ പരത്തുന്നത്, സാമൂഹികമായ അകലം പാലിക്കേണ്ട ആവശ്യമൊന്നും ഇല്ല തുടങ്ങിയ തെറ്റായ പ്രചാരണങ്ങള്‍ പകർച്ചവ്യാധിയെ അടിച്ചമർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഗുരുതരമായ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് ദില്ലി പോലീസ്. ടിക് ടോക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമാങ്ങളിലൂടെയാണ് ഇത്തരത്തിലുള്ള പല വ്യാജ സന്ദേശങ്ങളും വീഡിയോകളായി പ്രചരിക്കുന്നത്. ഇത്തരം ആപ്ലിക്കേഷനുകളിലൂടെ പ്രചരിക്കുന്ന വീഡിയോകളില്‍ പലതും മുസ്ലീം സമുദായത്തെയും മത നേതാക്കളേയും ലക്ഷ്യമാക്കിയുള്ളതാണെന്ന് തങ്ങള്‍ കണ്ടെത്തി എന്നാണ് പോലീസ് വ്യക്തമാക്കിയത്.
കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 30,000 ത്തിലധികം വീഡിയോകളാണ് ദില്ലി പോലീസ് പരിശോധിച്ചത്. ഹിന്ദി, ഉറുദു ഭാഷകളിലാണ് മിക്ക വ്യാജ സന്ദേശങ്ങളും സൃഷ്ടിച്ചിരിക്കുന്നത്. സുരക്ഷാ ഗവേഷകർ, ഫാക്റ്റ് ചെക്കർമാർ, ഡാറ്റാ അനലിസ്റ്റുകൾ എന്നിവരുടെ സഹായത്തോടെയാണ് വീഡിയോകൾ പോലീസ് വിശകലനം ചെയ്തത്. പ്രാഥമിക കണക്കുകൾ പ്രകാരം, ഒരു കോടിയിലധികം ആളുകൾ ഇതിനകം ഈ വീഡിയോകൾ കണ്ടുകഴിഞ്ഞു. 'ഈ വീഡിയോകളിൽ പലതും പാകിസ്ഥാനിലും മിഡിൽ ഈസ്റ്റിലും ചിത്രീകരിച്ചതായി തോന്നുന്നു. എന്നാല്‍, ഇന്ത്യയിൽ ചിത്രീകരിച്ചതുപോലെ തോന്നിക്കാന്‍ ബാക്ക്ഗ്രൌണ്ട് സ്കോറും സന്ദേശവും ഹിന്ദിയിലാണ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്'- ഡൽഹി പോലീസ് പുറത്തുവിട്ട 22 പേജുള്ള റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു.
'സാമൂഹ്യ അകലം പാലിക്കരുതെന്നും, കൊറോണ മുസ്ലീങ്ങള്‍ക്ക് ഏല്‍ക്കില്ലെന്നും പറയുന്ന വീഡിയോകളും കൂട്ടത്തില്‍ ഉണ്ടെന്ന്' ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരം വീഡിയോകള്‍ പബ്ലിഷ് ചെയ്തു കഴിഞ്ഞ് അവ വൈറലായി കഴിഞ്ഞാല്‍ അവ ആദ്യം പോസ്റ്റ് ചെയ്ത അക്കൌണ്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെടുന്നതായും പോലീസ് കണ്ടെത്തി. ഈ വീഡിയോകളിൽ ഭൂരിഭാഗവും പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് സൃഷ്ടിച്ചിരിക്കുന്നത്. ടിക് ടോക്കില്‍ ആദ്യം വൈറലാകുന്ന വീഡിയോകളാണ് പിന്നീട് വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ കൂടുതല്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.