കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ചർച്ചകൾ ചൂടുപിടിക്കവെ വിഷയവുമായി ബന്ധപ്പെട്ട് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ഗഫൂറിനെതിരെ വിമർശനവുമായി ഫാത്തിമ തഹ്ലിയ. നേരത്തെ എംഇഎസ് കോളേജുകളിൽ നിഖാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് തന്റെ നിലപാടിനെ ഫസൽ ഗഫൂർ വിമർശിച്ചത് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമ തഹ്ലിയയുടെ പ്രതികരണം.
ഫാത്തിമ തഹ്ലിയ പറയുന്നു:
കർണാടകയിലെ കോളേജുകളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് ശ്രീമാൻ ഫസൽ ഗഫൂറിന്റെ വല്ല പ്രതികരണവും വന്നോ എന്നാണ് ഞാൻ ഉറ്റുനോക്കുന്നത്. സംഘികൾക്കും മുമ്പേ അവരേക്കാൾ ആവേശത്തോടെ കേരളത്തിലെ കോളേജുകളിൽ ശിരോവസ്ത്രം നിരോധിച്ച പാരമ്പര്യമുള്ള വ്യക്തിയാണ് ഫസൽ ഗഫൂർ. അന്ന് അതിനെതിരെ പ്രതിഷേധിച്ച എന്നെപ്പോലുള്ളവരെ ബോഡി ഷെയ്മിങ് ചെയ്യാനും അതിര് കവിഞ്ഞ് വ്യക്തിഹത്യ നടത്താനുമാണ് ഫസൽ ഗഫൂർ ശ്രമിച്ചത്. തീർത്തും സ്ത്രീ വിരുദ്ധമായ ഭാഷയിൽ ബോഡി ഷെയ്മിങ് നടത്തുകയും ഹിപ്പോക്രാറ്റ് എന്ന് എന്നെ അധിക്ഷേപിക്കുകയും ചെയ്ത ഫസൽ ഗഫൂറിന് സംഘികൾക്ക് വടി കൊടുത്തതിനെ കുറിച്ച് വല്ലതും പറയാൻ ഉണ്ടോ എന്നാണ് ഇനി അറിയേണ്ടത്. മുസ്ലിമായ ഫസൽ ഗഫൂറിന് ശിരോവസ്ത്രം നിരോധിക്കാം എങ്കിൽ ഞങ്ങൾക്ക് എന്തു കൊണ്ട് നിരോധിച്ചു കൂടാ എന്നേ സംഘികൾ ഇനി ചോദിക്കാൻ ബാക്കിയുള്ളൂ!
നേരത്തെ, ഫസല്‍ ഗഫൂറിന്‍റെ നേതൃത്വത്തിലുള്ള എംഇഎസ് കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് വലിയ വിവാദമായിരുന്നു. അന്ന് എംഇഎസിന്‍റെ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തുവന്ന ഫാത്തിമ തഹ്ലിയക്ക് രൂക്ഷമായ ഭാഷയിലാണ് ഫസല്‍ ഗഫൂര്‍ മറുപടി നല്‍കിയത്. 'ഫാത്തിമയുടെ നിലപാടുകളില്‍ കാപട്യമുണ്ട്. അവര് നല്ല മേക്കപ്പ് എല്ലാം ചെയ്ത് അവരുടെ മുഖമെല്ലാം കാണിച്ച് രാഷ്ട്രീയത്തിലും അല്ലാതെയുമായി നടക്കുന്നുണ്ട്. എന്നിട്ടവര്‍ മറ്റുള്ളവരുടെ മുഖം മറയ്ക്കാന്‍ വേണ്ടി വാദിക്കുകയാണ്. കാപട്യമാണത്' എന്നായിരുന്നു ഫസല്‍ ഗഫൂറിന്‍റെ പ്രതികരണം.