കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപ് ശബദ പരിശോധനക്ക് ഹാജരായി. ദിലീപ് അടക്കമുള്ള പ്രതികളോട് കാക്കനാട് ചിത്രഞ്ജലി സ്റ്റുഡിയോയില്‍ ഹാജരാകാനാണ് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശബ്ദ സാമ്പിളുകള്‍ പ്രതികളുടെയാണോ എന്നറിയാനാണ് പരിശോധന നടത്തുന്നത്. ദിലീപിന്‍റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരാജ് എന്നിവരാണ് ഗൂഡാലോചനക്കേസിലെ മറ്റ് പ്രതികള്‍.
ശബ്ദ പരിശോധനക്കായി നോട്ടീസ് അയച്ചപ്പോള്‍ അത് കൈപ്പറ്റാന്‍ പോലും പ്രതികള്‍ തയ്യാറായില്ലെന്ന് പ്രോസികൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണം സംഘം നോട്ടീസ് അയച്ചപ്പോള്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് പ്രതികളുടെ വാദം. ദിലീപിന്‍റെ സുഹൃത്തുക്കളും സംവിധായകരുമായ റാഫി, വ്യാസൻ എടവനക്കാട് എന്നിവരെ അന്വേഷണ സംഘം വിളിച്ചു വരുത്തുകയും അവര്‍ ദിലീപിന്‍റെ ശബ്ദം തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തുന്നത്.
അതേസമയം, ഗൂഡാലോചനക്കേസില്‍ കഴിഞ്ഞ ദിവസം ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. അന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് കേരള ഹൈക്കോടതി മുൻകൂർ ജാജ്യം അനുവദിച്ചത്. ദിവസങ്ങള്‍ നീണ്ട വിശദമായ വാദപ്രദിവാദങ്ങള്‍ക്കൊടുവിലായിരുന്നു കോടതിവിധി. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്നത് പ്രാഥമികമായി കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരുന്നു.