തിരുവനന്തപുരം: ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് അധ്യായനം വൈകുന്നേരം വരെയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള പാഠഭാഗം തീര്‍ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തിനൊപ്പം വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും അധ്യായനവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗരേഖ പുറത്തിറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ വഴിയും അല്ലാതെയും പാഠഭാഗങ്ങള്‍ തീര്‍ക്കും. ക്ലാസുകളില്‍ കുട്ടികള്‍ എത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അധ്യാപകരുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇത് പരീക്ഷകളുടെ കാലമാണ്. അതിനാല്‍ പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള പാഠഭാഗം തീര്‍ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. സ്വകാര്യ സ്കൂളുകളിലെ അമിത ഫീസിനെക്കുറിച്ച് ഇതുവരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. അത്തരം പരാതികള്‍ ലഭിക്കുന്ന മുറക്ക് അന്വേഷിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാ സ്കൂളുകള്‍ക്കും ബാധകമാണ് - മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് 10,11,12 ക്ലാസുകള്‍ ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. ബാക്കി ക്ലാസുകളിലെ അധ്യയനം പതിനാലാം തിയതി മുതലാണ് തുടങ്ങുക.