കര്‍ണാടക: സ്കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ രൂക്ഷവിമര്‍ശനുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. വസ്ത്രധാരണം സ്ത്രീകളുടെ അവകാശമാണ്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്നതുമാണ്. അത് ബിക്കിനിയായാലും, ഹിന്ദു മത വിശ്വാസികള്‍ മുഖം മറക്കാന്‍ ഉപയോഗിക്കുന്ന ഗൂംഗട്ടായാലും ജീൻസായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണ്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് സ്ത്രീകളെ ആക്രമിക്കുന്നത് അവസാനിപ്പിക്കുക - പ്രിയങ്കാ ഗാന്ധി പറഞ്ഞു.
മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം ഇന്ത്യയില്‍ സാധാരണ സംഭവമായി മാറിയെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളളയും പറഞ്ഞു. രാജ്യമിപ്പോള്‍ വൈവിധ്യം ആഘോഷിക്കപ്പെടാത്ത ഇടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കൊക്കെ ഇത്ര ധൈര്യം എവിടുന്നാണ് കിട്ടുന്നത്. ഒറ്റയ്ക്കുവരുന്ന ഒരു യുവതിയെ വളഞ്ഞിട്ട് ആക്രോശിക്കണമെങ്കില്‍ അവര്‍ എത്രമാത്രം ആഭാസന്മാരായിരിക്കും. ഇന്ന് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം മുഖ്യധാരയിലെത്തുകയും സാധാരണവല്‍കരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യ വൈവിധ്യത്തെ ആഘോഷിക്കുന്ന രാജ്യമല്ല. പകരം ജനങ്ങളെ മതത്തിന്റെ പേരില്‍ ശിക്ഷിക്കാനും ഒഴിവാക്കാനുമാണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്നാണ് ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹിജാബ് നിരോധിച്ച സംഭവത്തെ വിമര്‍ശിച്ച് ആക്ടിവിസ്റ്റും നോബല്‍ സമ്മാന ജേതാവുമായ മലാല യൂസുഫ് സായും രംഗത്തെത്തി. ഹിജാബ് ധരിച്ചെത്തുന്ന പെണ്‍കുട്ടികളെ സ്കൂളില്‍ കയറ്റാത്തത് ഭയാനകമാണ്. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ ഒരു വിഭാഗത്തെ മാത്രം പാര്‍ശ്വവത്ക്കരിക്കുന്നത് നിര്‍ത്തണമെന്നും മലാല യൂസഫ് സായി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിദ്യാര്‍ഥിനികള്‍ സ്കൂളില്‍ ഹിജാബ് ധരിക്കുന്നതിനെ എതിർത്ത് ഹിന്ദുത്വവാദികൾ രംഗത്തെത്തിയതിനെ തുടർന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതേതുടര്‍ന്ന് കർണാടകയിലെ എല്ലാ ഹൈസ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനുപിന്നാലെ ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജ് വിദ്യാർഥിനികൾ കർണാടക ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് ശേഷം 2:30നാണ് ഹര്‍ജി വീണ്ടും പരിഗണിക്കുക.