ഡല്‍ഹി: മാധ്യമപ്രവര്‍ത്തക റാണ അയൂബിന്‍റെ 1.77 കോടി രൂപ ഇ ഡി കണ്ടുകെട്ടി. അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്‌ടണ്‍ പോസ്റ്റിലെ കോളമിസ്റ്റാണ് റാണ അയൂബ്. കള്ളപ്പണ നിരോധന നിയമം ഉപയോഗിച്ചാണ് റാണ ആയൂബിന്‍റെ സമ്പത്ത് കണ്ടുകെട്ടിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ 'കേട്ടോ' വഴി റാണ അയൂബ് വൻ തുക സ്വരൂപിച്ചെന്നും എന്നാൽ പണം വകമാറ്റി ചെലവഴിച്ചെന്നും ആരോപിച്ച് കഴിഞ്ഞ വർഷം യുപി പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വികാസ് സംകൃത്യായൻ എന്നയാളുടെ പരാതിയിലാണ് ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി, ഐടി ആക്റ്റ് എന്നീ വകുപ്പുകൾക്ക് പുറമെ, ചാരിറ്റിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി പണം സമ്പാദിച്ചുവെന്നാരോപിച്ച് കള്ളപ്പണ നിരോധന നിയമത്തിലെ സെക്ഷൻ 4-ലും എഫ് ഐ ആറില്‍ ചേര്‍ത്തിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചാരിറ്റിയുടെ പേരിൽ മുൻകൂട്ടി ആസൂത്രണം ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് ഇ ഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. റാണ അയൂബ് ഓണ്‍ലൈന്‍വഴി സന്നദ്ധ പ്രവര്‍ത്തനത്തിനായി ശേഖരിച്ച തുക മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റി. ഇതില്‍ നിന്നും 50 ലക്ഷം രൂപ സ്വന്തം അക്കൌണ്ടിലേക്കാണ് മാറ്റിയത്. പിന്നീട് ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചില്ല. അതേസമയം, പിഎം കെയേഴ്സ് ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും റാണ അയൂബ് 74.50 ലക്ഷം രൂപ നിക്ഷേപിച്ചു എന്നും ഇ ഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇ ഡിയുടെ നടപടിയോട് റാണ അയൂബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.