ഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരായ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഇത്തരം വിഷയങ്ങള്‍ ദേശിയ തലത്തില്‍ ചര്‍ച്ചക്ക് കൊണ്ടുവരുന്നത് ഉചിതമല്ലെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം, ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. ഹര്‍ജിയില്‍ വിധി വരുന്നതുവരെ വിദ്യാര്‍ത്ഥികളാരും മതപരമായ വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജ് വിദ്യാർഥിനികളാണ് കർണാടക ഹൈകോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിദ്യാര്‍ഥിനികള്‍ സ്കൂളില്‍ ഹിജാബ് ധരിക്കുന്നതിനെ എതിർത്ത് ഹിന്ദുത്വവാദികൾ രംഗത്തെത്തിയതിനെ തുടർന്നാണ് കര്‍ണാടകയില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇതേതുടര്‍ന്ന് കർണാടകയിലെ എല്ലാ സ്‌കൂളുകളും കോളജുകളും അടച്ചിടാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദ്ദേശം നല്‍യിരുന്നു. എന്നാല്‍ ഹിജാബ് വിഷയത്തിന്‍റെ പേരില്‍ സ്കൂളുകളും കോളേജുകളും അടച്ചിടരുതെന്നും തുറന്ന് പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. വാദങ്ങൾക്കിടയിലെ പരാമർശങ്ങളും നിരീക്ഷണങ്ങളും വിധി വരുന്നത് വരെ വാർത്തയാക്കരുതെന്നും മാധ്യമങ്ങളോട് കോടതി നിര്‍ദേശിച്ചു. കർണാടക ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.