ബാംഗ്ലൂര്‍: ഹിജാബ് നിരോധന ഹര്‍ജികളില്‍ വാദം തുടരുന്നതിനാല്‍ കോളേജുകള്‍ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളും ഡിപ്പാർട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷന് (ഡിസിടിഇ) കീഴിലുള്ള കോളജുകളുമാണ് അടച്ചിടുക. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ നടത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പ്ലസ് വണ്‍, പ്ലസ് ടു കുട്ടികളുടെ ക്ലാസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഒന്ന് മുതല്‍ പത്ത് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.
ഹര്‍ജിയില്‍ വിധി വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രം ധരിക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, പോലീസ് സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ പഞ്ചായത്ത് സിഇഒമാർ എന്നിവരുമായി സംസാരിക്കുകയും സ്കൂളുകളിലും കോളേജുകളിലും ക്രമസമാധാനം പുനസ്ഥാപിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. അതേസമയം, കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരായ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഇത്തരം വിഷയങ്ങള്‍ ദേശിയ തലത്തില്‍ ചര്‍ച്ചക്ക് കൊണ്ടുവരുന്നത് ഉചിതമല്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിദ്യാര്‍ഥിനികള്‍ സ്കൂളില്‍ ഹിജാബ് ധരിക്കുന്നതിനെ എതിർത്ത് ഹിന്ദുത്വവാദികൾ രംഗത്തെത്തിയതിനെ തുടർന്നാണ് കര്‍ണാടകയില്‍ സംഘര്‍ഷം ഉടലെടുത്തത്. വാദങ്ങൾക്കിടയിലെ പരാമർശങ്ങളും നിരീക്ഷണങ്ങളും വിധി വരുന്നത് വരെ വാർത്തയാക്കരുതെന്നും മാധ്യമങ്ങളോട് കോടതി നിര്‍ദേശിച്ചു. കർണാടക ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.