അമൃത്സര്‍: രാഹുല്‍ ഗാന്ധിക്ക് വേണ്ടി പഞ്ചാബ് തിരിച്ച് പിടിക്കുമെന്ന് പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു. വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം വെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും പ്രാഥമിക അംഗത്വം പോലും രാജി വെച്ച് ബിജെപിയില്‍ മത്സരിക്കുന്ന അമരീന്ദര്‍ സിംഗിന് യാതൊരു നേട്ടവും ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും കര്‍ഷകര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ അമരീന്ദര്‍ സിംഗിന്‍റെ യുഗം കഴിഞ്ഞുവെന്നും സിദ്ദു അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അമരീന്ദര്‍ സിംഗിനെതിരായ സിദ്ദുവിന്‍റെ വിമര്‍ശനം.
അമൃത്‍സർ ഈസ്റ്റിലെ മണ്ഡലത്തില്‍ നിന്നാണ് നവ്ജ്യോത് സിങ് സിദ്ദു ജനവിധി തേടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി സിദ്ദു സമ്മര്‍ദം ചെലുത്തിയെങ്കിലും ഹൈക്കമാന്‍ഡിന്‍റെ അംഗീകാരം ലഭിച്ചില്ല. തുടര്‍ന്ന് നേതൃത്വം ആഗ്രഹിക്കുന്നത് ദുര്‍ബലനായ ഒരു മുഖ്യമന്ത്രിയെയാണ്. ഹൈക്കമാന്റ് തീരുമാനിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്ന ഒരാളെയാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് ആവശ്യമെന്നും സിദ്ദു തുറന്ന് അടിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി സിദ്ദുവിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതോടെ മഞ്ഞുരുകി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചന്നിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുകയും കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ എത്തിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് ഫെബ്രുവരി 20-നാണ് നടക്കുക. ചന്നി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. ബദൗര്‍ മണ്ഡലത്തില്‍ നിന്നും ചാംകൗർ സാഹിബ് മണ്ഡലത്തില്‍ നിന്നുമാണ് ചന്നി മത്സരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി ചന്നിയുടെ മണ്ഡലം ചാംകൗർ സാഹിബാണ്. ബദൗര്‍ മണ്ഡലം പാര്‍ട്ടിക്ക് അത്ര സുരക്ഷിതമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടുമാത്രമാണ് കോണ്‍ഗ്രസിന് ഈ മണ്ഡലത്തില്‍ നിന്നും ലഭിച്ചത്. ഈ മേഖലയിൽ ആം ആദ്മി പാർട്ടിക്കാണ് സ്വാധീനമുള്ളത്.