ഡല്‍ഹി: ഹിജാബ് വിവാദം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇത്തരം വിഷയങ്ങളില്‍ അമേരിക്കയും പാകിസ്താനും ഇടപെടരുതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ അഭിപ്രായപ്രകടങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗൂഢലക്ഷ്യങ്ങള്‍ വെച്ചുള്ള പ്രസ്താവനകള്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
'ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കുറയുന്നുവെന്നും മുസ്ലിം സ്ത്രീകളും പെണ്‍കുട്ടികളും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണെന്നുമാണ് യു എസ് അംബാസിഡര്‍ റാഷദ് ഹുസൈന്‍ ആരോപിച്ചത്'. അതേസമയം, 'മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഈ മൗലികാവകാശം നിഷേധിക്കുന്നതും ഹിജാബ് ധരിച്ചതിന്റെ പേരിൽ അവരെ ഭയപ്പെടുത്തുന്നതും തികച്ചും അടിച്ചമർത്തലാണ്. ഇത് മുസ്ലിം വിഭാഗത്തിനെതിരെയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കടന്നുകയറ്റമാണെന്ന് ലോകം തിരിച്ചറിയണം' എന്നായിരുന്നു പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ പ്രസ്താവാന.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. ഇന്ത്യയുടെ ഭരണഘടനാ ചട്ടകൂട്ടില്‍ നിന്നാണ് ഈ വിഷയത്തെ പഠിക്കാനും പരിഹരിക്കാനും ശ്രമിക്കുന്നത്. രാജ്യത്തിന്‍റെ പാരമ്പര്യം അറിയുന്നവര്‍ക്ക് ഇക്കാര്യം മനസിലാക്കാന്‍ സാധിക്കും. അതിനാല്‍ ഇന്ത്യയുടെ അഭ്യന്തരകാര്യങ്ങളില്‍ മറ്റ് ലക്ഷ്യം വെച്ചുള്ള പ്രസ്താവനകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.