ബാംഗ്ലൂര്‍: സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തതിനാലാണ് ഇന്ത്യയില്‍ പീഡനങ്ങള്‍ കൂടുന്നതെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എ സമീർ അഹമ്മദ്. ഹിജാബ് വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് എം എല്‍ എയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഹിജാബ് എന്നാൽ ഇസ്ലാമിൽ 'പർദ്ദ' എന്നാണ് അർത്ഥം. ഇത് ഉപയോഗിക്കുന്നത് പെൺകുട്ടികള്‍ പ്രായപൂർത്തിയാകുമ്പോൾ അവരുടെ സൗന്ദര്യം മറയ്ക്കാനാണ്. നമ്മുടെ രാജ്യത്ത് ബലാത്സംഗ നിരക്ക് ഏറ്റവും കൂടുതലാണ്. സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തതാണ് ഇതിന്‍റെ കാരണമെന്നും സമീർ അഹമ്മദ് പറഞ്ഞു. രാജ്യത്ത് ബലാത്സംഗങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ച ശേഷം തന്നോട് സംവാദത്തിന് വരൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിജാബ് ധരിക്കുന്നത് നിർബന്ധമായ കാര്യമല്ല. സ്വയം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും സൗന്ദര്യം മറ്റൊരാളുടെ മുന്‍പില്‍ കാണിക്കാന്‍ ആഗ്രഹിക്കാത്തവരും മാത്രമേ ധരിക്കൂ. വർഷങ്ങളായി ഈ രീതിയാണ് സ്വീകരിച്ച് പോരുന്നതെന്നും എം എല്‍ എ പറഞ്ഞു. എന്നാല്‍ ഹിജാബ് വിഷത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് വ്യക്തമാക്കി പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വസ്ത്രധാരണം സ്ത്രീകളുടെ അവകാശമാണ്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്നതുമാണ്. അത് ബിക്കിനിയായാലും, ഹിന്ദു മത വിശ്വാസികള്‍ മുഖം മറക്കാന്‍ ഉപയോഗിക്കുന്ന ഗൂംഗട്ടായാലും ജീൻസായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണ്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് സ്ത്രീകളെ ആക്രമിക്കുന്നത് അവസാനിപ്പിക്കുകയെന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിദ്യാര്‍ത്ഥികള്‍ മതപരമായ വസ്ത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധരിക്കുന്നത് നിരോധിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. ഹിജാബ് വിഷയത്തില്‍ വാദം പൂര്‍ത്തിയാകുന്നത് വരെ ഈ രീതി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നും വാദം തുടരും.