കൊച്ചി: നടിയെ ആക്രമിച്ചകേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ദിലീപിന്‍റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള മുഖേനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദിലീപിന് ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പ്രതികള്‍ കോടതിയില്‍ പാസ്പോര്‍ട്ട് കെട്ടിവെച്ചിട്ടുണ്ട്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് പ്രാഥമികമായി കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് കേസ് നില നിലനില്‍ക്കില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം റദ്ദാക്കണമെന്ന് കാണിച്ച് ദിലീപ് മറ്റൊരു ഹര്‍ജിയും കോടതിയില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ദിലീപിന്‍റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരാജ് എന്നിവരാണ് ഗൂഢാലോചനക്കേസിലെ മറ്റ് പ്രതികള്‍.