പാട്ന: കാലിത്തീറ്റ കുഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് സി ബി ഐ കോടതി. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗസംരക്ഷണ വകുപ്പിൽ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. കുംഭകോണവുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളില്‍ അദ്ദേഹം ഇതിനോടകം തന്നെ ശിക്ഷിക്കപ്പെട്ടിരുന്നു. ഡൊറാൻഡ ട്രഷറിയിൽ നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. സംഭവം നടന്ന് 25 വർഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.
നാല് കേസുകളില്‍ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചിരുന്നു. 2017 ഡിസംബർ മുതൽ മൂന്നര വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച ശേഷമാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. ദുംക ട്രഷറി കേസില്‍ 60 ലക്ഷം രൂപ പിഴയും ലാലുവിന് വിധിച്ചിരുന്നു. അഞ്ചാമത്തെ കേസില്‍ കഴിഞ്ഞ മാസം 29 ന് വിചാരണ നടപടികള്‍ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വിധി വരുന്ന ദിവസം എല്ലാ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം, മുന്‍ ശിക്ഷാ വിധികള്‍ക്കെതിരെ ലാലുപ്രസാദ് യാദവ് അപ്പീല്‍ പോയിരുന്നു. ഡൊറാന്‍ഡ ട്രഷറി കേസിലും അദ്ദേഹം അപ്പീലിന് പോകുമെന്നാണ് കരുതുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസില്‍ 170 പ്രതികളാണുള്ളത്. ഇതില്‍ 55 പേര്‍ മരണപ്പെട്ടു. ഏഴ് പേര്‍ മാപ്പ് സാക്ഷികളായി. കേസിലെ 6 പേര്‍ ഇപ്പോഴും ഒളിവിലാണുള്ളത്. ലാലുപ്രസാദ് യാദവിനെ കൂടാതെ മുൻ എംപി ജഗദീഷ് ശർമ, അന്നത്തെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ ധ്രുവ് ഭഗത്, മൃഗസംരക്ഷണ സെക്രട്ടറി ബെക്ക് ജൂലിയസ്, മൃഗസംരക്ഷണ അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ. എം. പ്രസാദ് എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. സർക്കാർ ട്രഷറികളിൽനിന്ന് പൊതുപണം അന്യായമായി പിൻവലിച്ചതാണ് കാലിത്തീറ്റ കുംഭകോണം എന്നറിയപ്പെട്ടത്. 1996-ൽ ഒരു മൃഗാരോഗ്യ കേന്ദ്രത്തിൽ നടന്ന റെയ്ഡിലാണ് സംഭവം കണ്ടെത്തിയത്. 950 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.